കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

14 നവംബർ 2011

എഴുത്ത്

നിനക്കെഴുതാനിരിക്കുന്നു.
ഒറ്റ വാക്കുപോലും എഴുതാനാവാതെ എഴുന്നേല്‍ക്കുന്നു.
ഒന്നും പറയുവാനില്ല.
എന്റെ ജീവിതം എത്ര പരിമിതമാണ്.
ജീവിതം തന്നെയല്ലേ വാക്കുകള്‍..?

ഈ മുറി എത്ര ഇടുങ്ങിയത്
ഈ മുറി എത്ര ഇരുള്‍മൂടിയത്
വാക്കുകള്‍ മിന്നാമിനുങ്ങുകള്‍
അവ എന്നെ ഉപേക്ഷിച്ച് പോയ്കഴിഞ്ഞിരിക്കുന്നു.

നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?

ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

02 ഒക്‌ടോബർ 2010

കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍

പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഒരു വീടുമായിരുന്നു
ഉപ്പയുടെ ആകെയുള്ള സമ്പാദ്യം.

വീടിന് ചുറ്റും കൊത്തിക്കിളച്ച്
നാലു മൂട് കപ്പ വെച്ചാലോ പാത്തൂ-യെന്ന്
വെറുതേയിരിക്കുന്ന ചില വൈകുന്നേരങ്ങളില്‍
ഉപ്പ ഇടക്കിടെ ആവേശവാനാകും.
(ടിപ്പുവിന്റെ പടയോട്ടം കടന്നു പോയ നാടാണു ഞങ്ങളുടേത്.
പൊട്ടായോ പൊടിയായോ വല്ലതും തടഞ്ഞാലോ എന്നാവും ഉള്ളില്‍.)
ബയ്യാത്ത പണിക്കു പൊയി
ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ-യെന്നു
ഉമ്മയുടെ സ്ഥിരം മറുപടി.
ചരിത്രം പഠിച്ചിട്ടില്ല എന്റെ ഉമ്മ
ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത്
ഉമ്മമാരെയാണെങ്കിലും.

എനിക്കും ആകെയുള്ളത്
പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഈ വീടുമാണ്.
നാലു മൂട് കപ്പ നടണമെന്ന്
എനിക്കുമുണ്ട് തികട്ടി വരുന്ന ഒരാശ.
ഒരു പക്ഷെ,കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍
എനിക്കു കിട്ടുന്നത്
ടിപ്പുവിനും വളരെ കാല്‍ം മുന്‍പ് നടന്ന
പഴയൊരു പടയോട്ട കാലത്തെ,
മണ്‍ മറഞ്ഞു പൊയൊരു
ബുദ്ധപ്രതിമയാണെങ്കിലോ..?

24 ഡിസംബർ 2009

ഡിസംബര്‍.

ഡിസംബര്‍.
തണുപ്പിന്‍ നിറുകയിലൂടെ
പതുക്കെ ചുരം കയറുന്ന ബസ്സ്.

പരസ്പരം കൊരുത്ത്,
ഒരിയ്ക്കലും വേര്‍പെടാനാവാതെ,
റോഡിനിരുപുറവും മുറിഞ്ഞു നീറും
മുളങ്കാടിന്‍ ‍പ്രണയത്തുരുത്തുകള്‍

അരികിലൊരു കൗമാരം.
ഉറക്കത്തില്‍ പോലും,
അടുത്തിരിയ്ക്കുന്ന അന്ന്യനും
ഒരുപാട് ഇടമനുവദിച്ച് ,
ജീവിതത്തെ ഏറ്റവും
ലളിതമാക്കുന്നത്ര സൗമ്യമായ് !

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.

അകലെ,ഇരുട്ടില്‍ ,
ചീവീടുകള്‍ക്കുമപ്പുറം,
കറുമ്പനൊരു കാട്ടുചോലയുടെ
തപ്ത നിശ്ശബ്ദമാം ആത്മപ്രവാഹം.
അതിന്നോര്‍മ്മയില്‍,
ഇണങ്ങിയും പിണങ്ങിയും,
കണ്ണീര്‍കവിള്‍ ‍ചാലുപോലൊരു
നാട്ടുകൈത്തോട്,വെളുമ്പി.

മുകളില്‍ നിറഞ്ഞൊഴുകും
ഡിസംബറിന്‍ നക്ഷത്രക്കണ്ണുകള്‍.
നിന്നെമാത്രം നിനച്ച്,
നിലാവിന്‍ നദി.
അതിന്നോളപ്പരപ്പില്‍,
പൊങ്ങിയും താണുമൊഴുകി,
എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു.

26 സെപ്റ്റംബർ 2009

പോട്ട് മൈര്

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

മദ്രസേലു പോവുമ്പോ മുല്ലാക്ക പറഞ്ഞ്,
താടി സുന്നത്താണ്...ന്ന്,
അപ്പോ,ചൈനക്കാരേക്കളും സുന്നത്ത്
ഞമ്മക്ക് കിട്ടുംല്ല്യേ ഉസ്താദേ...ന്ന് ചോയ്ച്ച്പ്പോ കിട്ടി,
തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
ജോസിറ്റ സിസ്റ്ററോട് ശാരീരിക ആവിശ്യങ്ങളെക്കൂറിച്ച്
ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന്
എട്ടില്‍ തോറ്റ് തോറ്റ് കിടക്കണ ജോസൂട്ടി.

വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ
പുറം ചട്ട ചൂണ്ടിയാണ് പാര്ട്ടി ക്ലാസില്‍ വെച്ച്
രാമേട്ടനോട് ചോദിച്ചത് താടിയെപ്പറ്റി.
മാര്‍ക്സിനും എന്‍‌ഗല്‍സിനും ലെനിനും ഹോചിമിനും
താടിമീശകളൂണ്ടായിരുന്നു വെന്നും,
മീശ,ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്റെ
ലക്ഷണമാണെന്നും,എല്ലാ സഖാക്കളൂം
സ്റ്റാലിനെപ്പോലെയോ പറ്റിയില്ലെങ്കില്‍,
പിണറായിയെപ്പോലെയെങ്കിലുമോ
മീശവെക്കണമ്മെന്നും....

ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?

വീട്ടിലെത്തീട്ടും എന്തോ ഒരു വിമ്മിഷ്ട്ടം.
ആരും കാണാതെ കൂളിമുറീ കേറി വാതിലടച്ചു.
ഊക്കിലൊന്നലറി....."പോട്ട് മൈര് ".
ഹോ, ചെറിയൊരു സുഖം കിട്ടി.

ഇടക്കിടെ ഇയാളിങ്ങനെ കുളീമുറീല്
പോണതെന്തിനെന്ന് ഈയിടെയായി
ഭാര്യയ്ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.