24 ഡിസംബർ 2009

ഡിസംബര്‍.

ഡിസംബര്‍.
തണുപ്പിന്‍ നിറുകയിലൂടെ
പതുക്കെ ചുരം കയറുന്ന ബസ്സ്.

പരസ്പരം കൊരുത്ത്,
ഒരിയ്ക്കലും വേര്‍പെടാനാവാതെ,
റോഡിനിരുപുറവും മുറിഞ്ഞു നീറും
മുളങ്കാടിന്‍ ‍പ്രണയത്തുരുത്തുകള്‍

അരികിലൊരു കൗമാരം.
ഉറക്കത്തില്‍ പോലും,
അടുത്തിരിയ്ക്കുന്ന അന്ന്യനും
ഒരുപാട് ഇടമനുവദിച്ച് ,
ജീവിതത്തെ ഏറ്റവും
ലളിതമാക്കുന്നത്ര സൗമ്യമായ് !

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.

അകലെ,ഇരുട്ടില്‍ ,
ചീവീടുകള്‍ക്കുമപ്പുറം,
കറുമ്പനൊരു കാട്ടുചോലയുടെ
തപ്ത നിശ്ശബ്ദമാം ആത്മപ്രവാഹം.
അതിന്നോര്‍മ്മയില്‍,
ഇണങ്ങിയും പിണങ്ങിയും,
കണ്ണീര്‍കവിള്‍ ‍ചാലുപോലൊരു
നാട്ടുകൈത്തോട്,വെളുമ്പി.

മുകളില്‍ നിറഞ്ഞൊഴുകും
ഡിസംബറിന്‍ നക്ഷത്രക്കണ്ണുകള്‍.
നിന്നെമാത്രം നിനച്ച്,
നിലാവിന്‍ നദി.
അതിന്നോളപ്പരപ്പില്‍,
പൊങ്ങിയും താണുമൊഴുകി,
എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു.

26 സെപ്റ്റംബർ 2009

പോട്ട് മൈര്

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

മദ്രസേലു പോവുമ്പോ മുല്ലാക്ക പറഞ്ഞ്,
താടി സുന്നത്താണ്...ന്ന്,
അപ്പോ,ചൈനക്കാരേക്കളും സുന്നത്ത്
ഞമ്മക്ക് കിട്ടുംല്ല്യേ ഉസ്താദേ...ന്ന് ചോയ്ച്ച്പ്പോ കിട്ടി,
തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
ജോസിറ്റ സിസ്റ്ററോട് ശാരീരിക ആവിശ്യങ്ങളെക്കൂറിച്ച്
ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന്
എട്ടില്‍ തോറ്റ് തോറ്റ് കിടക്കണ ജോസൂട്ടി.

വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ
പുറം ചട്ട ചൂണ്ടിയാണ് പാര്ട്ടി ക്ലാസില്‍ വെച്ച്
രാമേട്ടനോട് ചോദിച്ചത് താടിയെപ്പറ്റി.
മാര്‍ക്സിനും എന്‍‌ഗല്‍സിനും ലെനിനും ഹോചിമിനും
താടിമീശകളൂണ്ടായിരുന്നു വെന്നും,
മീശ,ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്റെ
ലക്ഷണമാണെന്നും,എല്ലാ സഖാക്കളൂം
സ്റ്റാലിനെപ്പോലെയോ പറ്റിയില്ലെങ്കില്‍,
പിണറായിയെപ്പോലെയെങ്കിലുമോ
മീശവെക്കണമ്മെന്നും....

ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?

വീട്ടിലെത്തീട്ടും എന്തോ ഒരു വിമ്മിഷ്ട്ടം.
ആരും കാണാതെ കൂളിമുറീ കേറി വാതിലടച്ചു.
ഊക്കിലൊന്നലറി....."പോട്ട് മൈര് ".
ഹോ, ചെറിയൊരു സുഖം കിട്ടി.

ഇടക്കിടെ ഇയാളിങ്ങനെ കുളീമുറീല്
പോണതെന്തിനെന്ന് ഈയിടെയായി
ഭാര്യയ്ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

19 മേയ് 2009

പെണ്ണേ, മതിയുറങ്ങിയത്..

സമര്‍പ്പണം:ചൂടുപനിപിടിച്ച് പൊള്ളിക്കിടക്കുന്ന നിനക്ക്
....................................

പെണ്ണേ,മതി
ഇനിയെഴുന്നേല്ക്കൂ
എത്ര നാളായിങ്ങനെ പനിച്ചു കിടക്കുന്നു
ഞാനെത്രനേരമിങ്ങനൊറ്റയ്ക്കിരിയ്ക്കും
പുറത്ത് നഗരം തിളച്ചു മറിയുന്നു.

ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയിന്നു മറ്റൊരു കണിക്കൊന്ന
പുറംകാഴ്ച്ചകളില്‍
രമിച്ചു കഴയ്ക്കും എന്റെ
ചപലനേത്റങ്ങള്‍ക്കായ്
ഉള്‍ച്ചൂടാല്‍ നീയൊരുക്കും
നോവിന്‍ വിരുന്നോ ഇതും....?

കരുണപൂക്കും കണ്‍തടങ്ങളില്‍
എള്ളിന്‍ പൂവിന്‍ നാസികത്തുമ്പില്‍
പിന്‍കഴുത്തിന്‍ ചുംബനരാശിയില്‍
പെണ്ണേ,
കൈപ്പടം പോലുമെന്തേ
മറച്ച് പിടിയ്ക്കുന്നു
തുറക്കുക
നിറയെ കാണട്ടെ ഞാനിന്ന്
ഇതുവരെക്കാണാതെപോയ കനലുരുക്കങ്ങള്‍.

കാലപ്പഴക്കത്തില്‍ കാണാന്‍ മറന്നവ
കണ്ടുവെന്നാകിലും കണ്ടില്ലെന്നു നടിച്ചവ
കാണാതെ പോകിലും കണ്ടെന്നു ചൊന്നവ
അരുതരുതെന്നു പറയുവാനാശിച്ചവ
കരയരുതേയെന്നു നോവുവാനാശിച്ചവ
ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു വെന്തവ
പലതും പറയുവാനുണ്ടെന്നു ചൊന്നിട്ട്
ഒന്നും പറയുവാനാവാതെ പരസ്പരം
പലതായിപ്പിഞ്ഞിമുറിഞ്ഞു വേറിട്ടു
പാഴായിപ്പോയ പഴന്തുണിക്കനവുകള്‍
നിറഞ്ഞുതൂകി നിഷ്ഫലമാകും രതി
വിരലുണ്ട് തൊട്ടിലിലുറങ്ങുന്ന ശൂന്യത...

മതിയുറങ്ങിയത്,എഴുന്നേല്ക്കൂ
നമുക്ക് പുറത്തിറങ്ങാം മറക്കാമെല്ലാം
നഗരക്കഴ്ച്ചകളില്‍ മതിമറക്കാം
കാല്‍ചുറ്റിവരിയും കരിനാഗങ്ങളെ
കണ്ടില്ലെന്നു നടിയ്ക്കാം
ആരോ നമുക്കായ് പാടുമാ
ഗാനത്തിനൊപ്പം ചുവടുവെയ്ക്കാം
കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴുന്നേല്ക്കൂ...
മതിയുറങ്ങിയത്....