17 ജനുവരി 2008

അകാല്‍‌പനികം

ബിംബപ്പണി ചെയ്ത് ചെയ്തു
മടുത്തെന്ന് പറഞ്ഞ്
ഒരു നക്ഷത്രം ഇന്നു രാവിലെ
കവിതയില്‍ നിന്നും ഇറങ്ങിപ്പോയി.
കൂലി കൂട്ടിക്കൊടുത്താല്‍
‍വീണ്ടും വരുമായിരുക്കുമെന്ന്
കണവന്‍ തെങ്ങുകേറ്റക്കാരന്‍
പൂര്‍ണ്ണചന്ദ്രന്‍.


കരയെ ഇത്രയ്ക്കങ്ങ്
ആഞ്ഞു പുല്‍കാന്‍
‍ഞാന്‍ കാശൊന്നും
മുന്‍‌കൂറായി വാങ്ങിയില്ലല്ലോ
എന്ന് കടല്‍.
കടലിനു മെനോപാസടുത്തെന്ന്
തീരത്ത് എന്തോ കൊത്തിപ്പറിക്കുന്ന
കാക്ക.


കാട്ടാറിന്
പാദസരം വാങ്ങിയത്
മുക്കിന്റേതായിരുന്നെന്ന്
കള്ളു കൂടിച്ച് കുടിച്ച് മരിച്ച
ഒരു കവി.
ഞാനൊന്നുമറിഞ്ഞില്ലേ എന്ന്
അമ്മ കാട്.(കാടേ...കറുത്ത കാടേ..)


നൃത്തത്തിനിടയില്‍
‍അറിയാതഴിഞ്ഞ് വീണ
രാധയൂടെ കാല്‍ചിലങ്ക,
വിറ്റ് പുട്ടടിച്ചെന്ന്
കൃഷ്ണനോട് രഹസ്യമായി ഞാന്‍.
എത്ര കിട്ടി എന്ന്
ചിരിച്ചു കൊണ്ട് അവന്‍.

15 ജനുവരി 2008

ദോശ ചുടുന്നത്...പ്രണയകവിത..!

മംഗളവും മനോരമയും സമാസമം.
നെരൂദയോ,
അതില്ലെങ്കില്‍ ചുള്ളിക്കാടോ
പാകത്തിന്.
ചങ്ങമ്പുഴ അര ട്ടീ സ്പൂണ്‍.
ഇവയെല്ലാം ചേര്‍ത്ത്
ഉടലിന്റെ രാപ്പനിപ്പാത്രത്തില്‍
നന്നായി കുഴച്ചെടുക്കണം.


കുഴക്കുമ്പോള്‍,
‘അറിയുന്നു രാധികേ,
നിന്നെ ഞാനിന്നെന്റെ
നിറവാര്‍ന്നൊരോര്‍മ്മതന്‍’
എന്ന അയ്യപ്പപ്പണിക്കര്‍ കവിത
മൂളിക്കൊണ്ടിരിക്കണം.
നന്നായി കുഴഞ്ഞ് കിട്ടും.


എരുവല്‍‌‌പം കൂടുതല്‍
വേണ്ടവര്‍ക്ക്
അല്പം സാറാ ജോസഫ്
ചേര്‍ക്കുന്നതില്‍ തെറ്റില്ല.


ഇനി വേണ്ടത്
ദോശ ചുടാന്‍
നന്നായി പൊള്ളിയ
ഒരു കല്ലാണ്.
സ്വൊയം പൊള്ളിയതോ
ആരെങ്കിലും പൊള്ളിച്ചതോ
ആവട്ടെ. സാരമില്ല.


കല്ലു കിട്ടിയാല്‍
പിന്നെ താമസിക്കരുത്.
ആദ്യത്തെ ഒഴിക്കലില്‍ തന്നെ
ഒരു ശീല്‍കാരമുണ്ടാകും
പേടിക്കരുത്.
പേടിയുള്ളവര്‍
ഒരുകാലത്തുംദോശ ചുടില്ല.


ചൂടു പിടിച്ചു വരുമ്പോള്‍
മറിച്ചിടണം.
അടി മുതല്‍ മുടി വരെ
വേവണ്ടേ...?


നന്നായി വെന്തെന്ന്
ബോധ്യമായാല്‍
പിന്നെ,കൈ കൊണ്ട്
തൊടരുത്.
വിരല് പൊള്ളും.

വെന്ത ദോശകള്‍
ഒരു പാത്രത്തില്‍
അടച്ചു വെക്കാം.
ഓര്‍ക്കുക.
അടച്ചു തന്നെ വെക്കണം.
ഇല്ലെങ്കില്‍ അജിത കേറി നക്കും.

സമര്‍പ്പണം:ഇനിയും പ്രണയ കവിതകള്‍
കാച്ചുന്ന യുവാക്കള്‍ക്കും വയോവൃദ്ധര്‍ക്കും.

04 ജനുവരി 2008

നിന്റെ ചുംബനത്തിനപ്പുറം കരഞ്ഞു പോയത്....

ആരോടും

വെറുപ്പില്ലാത്തതിനാലാവണം

നിന്നെ മാത്രമായി

സ്നേഹിക്കാന്‍

കഴിയാതെ പോയത്.



അപരിചതരുടെയും

അടുപ്പമില്ലാത്തവരുടെയും

വിയര്‍പ്പിന്റെ ഗന്ധം

ഇഷ്ട്മില്ലാത്തതിനാലവണം

ജീവിതം മുഴുവന്

‍വിയര്‍ത്തു തീര്‍ക്കുന്നത്.


പൂക്കളും പുഴയും

മോഹിക്കാത്തതിനാലാവണം

ജീവിതം കൊണ്ടവാറെ

മരുഭൂമി കാണേണ്ടിവന്നത്.


കാഞ്ഞിരം പോലെ ബാല്യം

കയ്ച്ചതിനാലാവണം

കൈയ്യിലൊരു

താരാട്ട് പോലുമില്ലാത്തത്.


പൂര്‍വ്വജന്മത്തിലൊന്നും

പ്രണയമില്ലാഞ്ഞതിനാലാവണം

എല്ലാ പ്രണയകവിതകളും

അശ്ലീലമായിത്തോന്നുന്നത്.


കരയില്ലെന്നും കാലുപിടിക്കില്ലെന്നും

തോന്നിയതിനാലാവണം

എല്ലാ ദൈവങ്ങളും

വെറുത്തു പോയത്.


കനലില്‍ കാല്‍ ചവുട്ടി

നില്‍ക്കുന്നതിനാലാവണം

ശ്വാസകോശം പുകഞ്ഞ്

തീരുന്നതറിയാതെ പോകുന്നത്.


ഓര്‍ത്തു വേവുന്ന പലതും ഒറ്റയടിക്കു

കുത്തിയൊലിച്ചു പോന്നതിനാലാവണം

നിന്റെ ചുംബനത്തിനപ്പുറം

ഞാന്‍ കരഞ്ഞു പോയത്.