16 ഡിസംബർ 2011

നാലാള് കൂടുന്നിടത്തൊക്കെ...

നാലാള് കൂടുന്നിടത്തൊക്കെ
ചെന്നു നില്‍ക്കുന്നു വെറുതേ
നാലാള് കൂടുന്നിടത്തൊക്കെ
ചേര്‍ന്നു നില്‍ക്കുന്നു

അമ്പലപ്പറമ്പില്‍ ആല്‍മരച്ചോട്ടില്‍
ധ്യാനകേന്ദ്രത്തിലും പള്ളിയങ്കണത്തിലും
ചിത്തരോഗികള്‍ പാര്‍ക്കുന്നിടങ്ങളില്‍
രാത്രിശലഭങ്ങള്‍ പാറുന്നിടങ്ങളില്‍
നാലാള് കൂടുന്നിടത്തൊക്കെ
വെറുതേ ചെന്നു നില്‍ക്കുന്നു

ബിയര്‍ പാര്‍ലറില്‍
ബീഫു വിക്കുന്നിടത്ത്
പുസ്തകച്ചന്തയില്‍
ചിത്രപ്രദര്‍ശന ശാലയില്‍
എന്തിന് !
തെരുവുജാഥയിലും സമരപ്പന്തലിലും
നാലാളു കൂടുന്നിടത്തൊക്കെ
എന്തോ മറന്ന് നില്‍ക്കുന്നു

നേരമേറെ വൈകി വീട്ടിലെത്തുന്നു
ഏറെ വൈകി ഉറങ്ങാന്‍ കിടക്കുന്നു
എപ്പോഴോ ഒന്ന് മയങ്ങിപ്പോവുന്നു
മയക്കത്തിലെപ്പഴോ,
അതീവമൃദുലം ഒരു കുഞ്ഞു വിരല്‍സ്പര്‍ശം
പാലുമ്മകള്‍ നിലാവിന്‍ ചിരി
പിച്ച വെക്കും പൂപാദങ്ങള്‍.

നേരം പുലരുന്നതറിയുന്നു
നേരം പുലരുന്നതറിയുന്നു

08 ഡിസംബർ 2011

ഞാന്‍/മനുഷ്യന്‍.

ഞാന്‍/മനുഷ്യന്‍.
.......................

കേട്ട കഥകള്‍
കേട്ട കള്ളങ്ങള്‍
മുറിച്ചു കടക്കാത്ത സമുദ്രങ്ങള്‍
കയറി നോക്കാത്ത പര്‍‌വ്വതങ്ങള്‍
കുഴിച്ചു നോക്കാത്ത ഉറവകള്‍.

പ്രകൃതി
...................

കവിതയില്‍ നിന്നും ഒരിക്കല്‍
നദികളും ജലാശയങ്ങളൂം ഒലിച്ചുപോകും.
മരങ്ങള്‍ കട പിഴുത് പറന്ന് പോകും
കാറ്റ് ചുഴികളായി ആകാശത്തേക്ക് മറയും
മരുഭൂമികളെ സമുദ്രം തിന്നു തീര്‍ക്കും.

ഉപമകളും ചമത്കാരങ്ങളും ഇല്ലാത്ത കവിതകള്‍
മനുഷ്യമനസിനെക്കുറിച്ചോര്‍ത്ത് ദുഖിച്ചു കൊണ്ടിരിക്കും.

ചരിത്രം.
..................

അനിശ്ചിതത്വങ്ങളുടെ
ചതുരംഗക്കളിയാണ് ചരിത്രം
ഒന്നുകൂടി കളിച്ചു നോക്കിയാല്‍
മറ്റൊരു കളിയായിപ്പോകാവുന്നവ.
അവിടെ
നേതാക്കന്മാരോ പടയാളികളോ ഇല്ല.
ഉള്ളത്
തൊട്ടു മുന്‍പുള്ള നീക്കത്താല്‍ നയിക്കപ്പെടുന്ന
ഒരുകൂട്ടം കരുക്കള്‍ മാത്രം.

സ്വര്‍ഗ്ഗം.
....................

ആരും കാണുവാനില്ലായെങ്കിലും
അനേക ഋതുക്കളായി
നിന്നിടത്തു നിന്നു തന്നെ നിന്ന്
തളിര്‍ക്കുകയും പൂക്കുകയും
സുഗന്ധം പരത്തുകയും ചെയ്യുന്ന
മരത്തിന്റെ ആത്മാവ്.