22 ഫെബ്രുവരി 2008

പെണ്ണെ,പരിഹസിക്കരുത്....!

പെണ്ണെ,പരിഹസിക്കരുത്.

നിന്നെ വളഞ്ഞ പതിനാറക്ഷൌഹിണി-
പ്പടക്കിടയില്‍ നിന്നും
നിന്റെ മേനി കാത്ത
രജനീകാന്തല്ല ഞാന്‍.


തോള്‍ ചെരിച്ച് നടന്നു വന്ന്‍,
നിന്റെ സ്ത്രൈബിയന്‍ സ്വപ്നങ്ങളില്‍
‍വിരല്‍ തൊട്ട നപുംസകവുമല്ല.


പതിനായിരം കാമബാണങ്ങങ്ങളില്‍ നിന്ന്
സ്വന്തം അരക്കെട്ടു കാത്ത യേശുവുമല്ല..

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.


നിന്റെ ബലികുടീരത്തിനായി
ഇരുപതിനായിരം അടിമകളുടെ
ഇരുപതു വര്‍ഷത്തെ വിയര്‍പ്പ്
ബലികൊടുക്കില്ല ഞാന്‍.


ആരാലും പാകാതെ,
ആരാലും കാക്കാതെ,
കയ്പ്പിന്റെ നിഷ്ഫലവുമായി
അനാഥനായി പിറന്ന,
ഒരു കാഞ്ഞിരമരം മാത്രം.


നിന്റെ പ്രാര്‍ത്ഥനകളാല്‍,
മറ്റൊരു കാലവും ജീവനും
വരമായി ചോദിച്ചു വാങ്ങി,
എന്നെ ഉപേക്ഷിച്ചുപൊയ്കോളുക.