15 ജനുവരി 2008

ദോശ ചുടുന്നത്...പ്രണയകവിത..!

മംഗളവും മനോരമയും സമാസമം.
നെരൂദയോ,
അതില്ലെങ്കില്‍ ചുള്ളിക്കാടോ
പാകത്തിന്.
ചങ്ങമ്പുഴ അര ട്ടീ സ്പൂണ്‍.
ഇവയെല്ലാം ചേര്‍ത്ത്
ഉടലിന്റെ രാപ്പനിപ്പാത്രത്തില്‍
നന്നായി കുഴച്ചെടുക്കണം.


കുഴക്കുമ്പോള്‍,
‘അറിയുന്നു രാധികേ,
നിന്നെ ഞാനിന്നെന്റെ
നിറവാര്‍ന്നൊരോര്‍മ്മതന്‍’
എന്ന അയ്യപ്പപ്പണിക്കര്‍ കവിത
മൂളിക്കൊണ്ടിരിക്കണം.
നന്നായി കുഴഞ്ഞ് കിട്ടും.


എരുവല്‍‌‌പം കൂടുതല്‍
വേണ്ടവര്‍ക്ക്
അല്പം സാറാ ജോസഫ്
ചേര്‍ക്കുന്നതില്‍ തെറ്റില്ല.


ഇനി വേണ്ടത്
ദോശ ചുടാന്‍
നന്നായി പൊള്ളിയ
ഒരു കല്ലാണ്.
സ്വൊയം പൊള്ളിയതോ
ആരെങ്കിലും പൊള്ളിച്ചതോ
ആവട്ടെ. സാരമില്ല.


കല്ലു കിട്ടിയാല്‍
പിന്നെ താമസിക്കരുത്.
ആദ്യത്തെ ഒഴിക്കലില്‍ തന്നെ
ഒരു ശീല്‍കാരമുണ്ടാകും
പേടിക്കരുത്.
പേടിയുള്ളവര്‍
ഒരുകാലത്തുംദോശ ചുടില്ല.


ചൂടു പിടിച്ചു വരുമ്പോള്‍
മറിച്ചിടണം.
അടി മുതല്‍ മുടി വരെ
വേവണ്ടേ...?


നന്നായി വെന്തെന്ന്
ബോധ്യമായാല്‍
പിന്നെ,കൈ കൊണ്ട്
തൊടരുത്.
വിരല് പൊള്ളും.

വെന്ത ദോശകള്‍
ഒരു പാത്രത്തില്‍
അടച്ചു വെക്കാം.
ഓര്‍ക്കുക.
അടച്ചു തന്നെ വെക്കണം.
ഇല്ലെങ്കില്‍ അജിത കേറി നക്കും.

സമര്‍പ്പണം:ഇനിയും പ്രണയ കവിതകള്‍
കാച്ചുന്ന യുവാക്കള്‍ക്കും വയോവൃദ്ധര്‍ക്കും.

04 ജനുവരി 2008

നിന്റെ ചുംബനത്തിനപ്പുറം കരഞ്ഞു പോയത്....

ആരോടും

വെറുപ്പില്ലാത്തതിനാലാവണം

നിന്നെ മാത്രമായി

സ്നേഹിക്കാന്‍

കഴിയാതെ പോയത്.



അപരിചതരുടെയും

അടുപ്പമില്ലാത്തവരുടെയും

വിയര്‍പ്പിന്റെ ഗന്ധം

ഇഷ്ട്മില്ലാത്തതിനാലവണം

ജീവിതം മുഴുവന്

‍വിയര്‍ത്തു തീര്‍ക്കുന്നത്.


പൂക്കളും പുഴയും

മോഹിക്കാത്തതിനാലാവണം

ജീവിതം കൊണ്ടവാറെ

മരുഭൂമി കാണേണ്ടിവന്നത്.


കാഞ്ഞിരം പോലെ ബാല്യം

കയ്ച്ചതിനാലാവണം

കൈയ്യിലൊരു

താരാട്ട് പോലുമില്ലാത്തത്.


പൂര്‍വ്വജന്മത്തിലൊന്നും

പ്രണയമില്ലാഞ്ഞതിനാലാവണം

എല്ലാ പ്രണയകവിതകളും

അശ്ലീലമായിത്തോന്നുന്നത്.


കരയില്ലെന്നും കാലുപിടിക്കില്ലെന്നും

തോന്നിയതിനാലാവണം

എല്ലാ ദൈവങ്ങളും

വെറുത്തു പോയത്.


കനലില്‍ കാല്‍ ചവുട്ടി

നില്‍ക്കുന്നതിനാലാവണം

ശ്വാസകോശം പുകഞ്ഞ്

തീരുന്നതറിയാതെ പോകുന്നത്.


ഓര്‍ത്തു വേവുന്ന പലതും ഒറ്റയടിക്കു

കുത്തിയൊലിച്ചു പോന്നതിനാലാവണം

നിന്റെ ചുംബനത്തിനപ്പുറം

ഞാന്‍ കരഞ്ഞു പോയത്.

24 ഡിസംബർ 2007

ഭ്രാന്തിനു മുന്‍പ് കുറിച്ചത്

ഭാവിയിലേക്ക് വിക്ഷേപിച്ച

പൊള്ളയായ പേടകമാണു

ഓരോ ആണ്‍കുട്ടിയും..

സ്വൊന്തം ഭാരത്തെ

ആയം കൊണ്ടു മറികടന്നേ തീരൂ അവന്.

അവസാനം എത്തിപ്പെടുന്നതാവട്ടെ

സുനിശ്ചിതമായ ഏതോ

ഭ്രമണപഥത്തിലും.

കറങ്ങിക്കൊണ്ടേയിരിക്കണം

തിരിച്ചു വിളിക്കും വരെ.


ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ലെന്നു

പറഞ്ഞു പഠിപ്പിച്ച ഉമ്മയെ,

നാല് നല്ല ചീത്ത പറയണം

അടുത്ത പോക്കിനെങ്കിലും.

15 ഡിസംബർ 2007

ഒരു നല്ല പെണ്ണുപിടിയനാവാന്‍

ഒരു നല്ല പെണ്ണു പിടിയനാവാന്‍
ഒരുപാട് കടമ്പകളുണ്ട്.


ഇരയുടെ മാംസളതയിലായിരിക്കരുത് കണ്ണ്,
കണ്ണിലെ തിരയിളക്കത്തിലായിരിക്കണം.


കഥ പറയണം,കവിത ചൊല്ലണം,
കാര്‍വര്‍ണ്ണനാകണം.


പാട്ട് പാടണം,പോട്ടേന്ന് വെക്കണം,
പൊട്ടച്ചിരി ചിരിക്കണം.


ചിത്രം വരക്കണം.ചിന്ത പെരുക്കണം,
ചിത്തം മെരുക്കണം.


നേരെ നോക്കുന്ന ധീരനാവണം,
ചെരിഞ്ഞു നോക്കുന്ന കള്ളനാവണം.


ത്യാഗിയാവണം,താങ്ങാവണം,
തനിക്കുമാത്രമാക്കണം.


കരയണം,കാലില്‍ പിടിക്കണം,
കാണാക്കുരുക്കില്‍ പെടൂത്തണം.


എല്ലാം തരമ്പോലെ വേവണം,
ഏതു പരിപ്പും എവിടെയും വേവണം.


താജ്മഹലുണ്ടെന്നു തട്ടിമൂളിച്ചേക്കണം,
ഇട്ടു മൂടിയേക്കണം ശവകുടീങ്ങളീല്‍.

29 നവംബർ 2007

കാവ്യ

എത്രയെത്ര പുരുഷ ഗന്ധാലിംഗനങ്ങള്‍....!
വനപുഷ്പങ്ങളുടെ
തീഷ്ണ ഗന്ധം പകര്‍ന്നവ,
തുളസിത്തറ പോലെ
ശാന്തി പകര്‍ന്നവ,
സ്വയംവിസ്മൃതിയുടെ ആഴച്ചുഴികളിലേക്ക്
ആത്മാവിനെ ഒഴുക്കിക്കളഞ്ഞവ,
വാത്സല്ല്യ നിറവിന്റെ
ഇലത്തെന്നലായവ,
ജീവന്റെ ജനല്‍‌പാതിയില്‍
സൌമ്യമായി തൊട്ടു വിളിച്ചവ,
പ്രണയാഭമായ ആമ്പല്‍കുളങ്ങളെ
ഒളിപ്പിച്ചുവെച്ചവ,
ഒറ്റപ്പെടലിന്‍ വേനല്‍ചൂടു പകര്‍ന്നവ,
മുലയൂട്ടലിന്റെ ആലസ്യം പകര്‍ന്നവ,
ഗര്‍ഭക്ഷീണത്തിന്റെ
ആത്മനിരാസം പകര്‍ന്നവ,
അങ്ങനെ എത്രയെത്ര....

ഋതുഭേദങ്ങളെ മൊഹിച്ചവളാണവള്‍.
വസന്തത്തില്‍,
ശിശിരമോഹങ്ങളെ താലോലിച്ചവള്‍.
ശിശിരത്തില്‍,
വസന്തസ്മൃതികളില്‍ വിരഹിച്ചവള്‍.
ഭൂമിയുടെ മോഹങ്ങളെ
അവളെക്കാള്‍ ആര്‍ക്കറിയാം...?