26 ജനുവരി 2012

പത്മരാജ്യം

പാതിരാവില്‍
സോളമന്‍
അങ്ങകലെ എവിടെയോ ഉള്ള
തന്റെ മുന്തിരിത്തോട്ടത്തില്‍ നിന്നും
ലോറിയോടിച്ചു വരുന്നു.
അമ്മച്ചിയെ കണ്ട്
അതിരാവിലെ തന്നെ
മടങ്ങിപ്പോകുന്നു.
അമ്മച്ചി
കണ്ണു മറയുവൊളം
അവനെ നോക്കി നില്‍ക്കുന്നു
മറ്റൊരു ലോറിയില്‍
അവന്റെ അപ്പച്ചന്‍
മുറ്റത്ത് വന്നിറങ്ങുന്നു.


മഴ പെയ്യുന്ന ജനാലക്കരികിലിരുന്ന്
ജയകൃഷ്ണന്‍
ക്ലാരയ്ക്കൊരു കത്തെഴുതുന്നു.
മഴത്തുള്ളി വീണ്
ആ കത്ത് നനയുന്നു.
കത്തില്‍, ക്ലാരയുടെ
പാതി വിടര്‍ന്ന
നനഞ്ഞ ചുണ്ടുകള്‍ തെളിയുന്നു.
രാധയും ക്ലാരയും എന്തോ സ്വകാര്യം പറഞ്ഞ്
ആര്‍ത്ത് ചിരിക്കുന്നു,പിന്നെ
ആരെങ്കിലും കേട്ടോ എന്ന് ഭയന്ന്
ചുറ്റും നോക്കുന്നു.
ആരും കേട്ടില്ലെന്നുറപ്പാക്കി
വീണ്ടും പൊട്ടിച്ചിരിക്കുന്നു.
കൂടെ പൊട്ടിച്ചിരിക്കുന്നു
ഇരുവരുടേയും മൂക്കുത്തികള്‍.


പഴയൊരു തറവാടിന്റെ നടുമുറ്റത്ത്
സക്കറിയ നില്‍ക്കുന്നു
അകത്തേക്ക് കയറിയിരിക്കാന്‍
മാളുവമ്മ പറയുന്നു
ദേവകി തൂണും ചാരി നിന്ന് കുണുങ്ങുന്നു
ദേവകിയുടെ മുക്കുത്തി വെയില്‍ തട്ടി പ്രകാശിക്കുന്നു
അകത്തു നിന്ന്
ഗൊപിയും ബിലാലും പൊട്ടിച്ചിരിക്കുന്നു
നമുക്ക് ചീട്ട് കളിക്കാമെന്ന് പറഞ്ഞ്
സക്കറിയ ദേവകിയെ പിടിച്ചിരുത്തുന്നു
അവര്‍ ചീട്ടു കളിക്കുന്നതും നൊക്കി
കാരണവര്‍ മുറുക്കാന്‍ ചെല്ലം തുറക്കുന്നു
നാരായണനും ഭാസ്കരമേനോനും മൂപ്പനും
അവരവരുടെ വീട്ടിലിരുന്ന്
ചീട്ട് കളിക്കുന്നു
മുറുക്കി നീട്ടി
മുറ്റത്തേക്കു
ആഞ്ഞു തുപ്പുന്നു.

ഭാമ ഉറങ്ങിക്കിടക്കുന്നു
കന്യകയുടെ ഉറക്കത്തേക്കാള്‍
പ്രലോഭനീയമായ മറ്റെന്തുണ്ട് എന്ന് വ്യാകുലപ്പെട്ട്
ഒരു യുവാവ്
തന്റെ മുറിക്കുള്ളില്‍ അക്ഷ്മനായി ഉലാത്തുന്നു
അവന്‍, ഒരു
ഗനന്ധറ്‌വനാകാന്‍ മൊഹിക്കുന്നു
അവന്‍ ഒരു ഗന്ധര്‍‌വനായി മാറുന്നു
ആരുമറിയാതെ അവളുടെ ഉറക്കറയില്‍
പ്രവെശിക്കുന്നു
അവളുടെ മുക്കുത്തി
നക്ഷ്ത്രം പൊലെ പ്രകാശിക്കുന്നു.

ആകാശത്ത് നിന്ന് അടര്‍ന്ന് പോയ ഒരു നക്ഷത്രം
എന്റെ മേല്‍ പതിക്കുന്നു
എന്റെ ഉറക്കം ഞെട്ടുന്നു,കണ്ണ് മിഴിക്കുന്നു
അരികില്‍ ചായക്കപ്പുമായി രാധ നില്‍ക്കുന്നു
ഞാനില്ലാത്ത മറ്റൊരു സ്വപ്നം കൂടി
നീ കണ്‍ടു തീര്‍ത്തിട്ടുണ്ടാവുമെന്ന് കുശുമ്പു പറയുന്നു
മോനുണര്‍ന്ന് കരയാതെ നോക്കണെ എന്നും പറഞ്ഞ്
അടുക്കളയിലേക്ക് നടക്കുന്നു.

15 ജനുവരി 2012

പക്ഷം

മാങ്ങയല്ല
അണ്ടിയാവാം മൂത്തത്
എന്നാണെന്റെ പക്ഷം
എന്താണാവോ അങ്ങനെ തോന്നാന്‍..?
എന്തോ
അങ്ങനെ തോന്നുന്നു എന്നു മാത്രമറിയാം.

ഹോ,എന്തെങ്കിലുമാകട്ടെ
ഞാന്‍ അണ്ടിയുടെ പക്ഷത്താണ്.
ഇനി
അതിന് ഉപോദ്ബലകമായി
ചില തെളിവുകള്‍ കൂടി
കണ്ടെത്തേണ്ടിയിരിക്കുന്നു.

16 ഡിസംബർ 2011

നാലാള് കൂടുന്നിടത്തൊക്കെ...

നാലാള് കൂടുന്നിടത്തൊക്കെ
ചെന്നു നില്‍ക്കുന്നു വെറുതേ
നാലാള് കൂടുന്നിടത്തൊക്കെ
ചേര്‍ന്നു നില്‍ക്കുന്നു

അമ്പലപ്പറമ്പില്‍ ആല്‍മരച്ചോട്ടില്‍
ധ്യാനകേന്ദ്രത്തിലും പള്ളിയങ്കണത്തിലും
ചിത്തരോഗികള്‍ പാര്‍ക്കുന്നിടങ്ങളില്‍
രാത്രിശലഭങ്ങള്‍ പാറുന്നിടങ്ങളില്‍
നാലാള് കൂടുന്നിടത്തൊക്കെ
വെറുതേ ചെന്നു നില്‍ക്കുന്നു

ബിയര്‍ പാര്‍ലറില്‍
ബീഫു വിക്കുന്നിടത്ത്
പുസ്തകച്ചന്തയില്‍
ചിത്രപ്രദര്‍ശന ശാലയില്‍
എന്തിന് !
തെരുവുജാഥയിലും സമരപ്പന്തലിലും
നാലാളു കൂടുന്നിടത്തൊക്കെ
എന്തോ മറന്ന് നില്‍ക്കുന്നു

നേരമേറെ വൈകി വീട്ടിലെത്തുന്നു
ഏറെ വൈകി ഉറങ്ങാന്‍ കിടക്കുന്നു
എപ്പോഴോ ഒന്ന് മയങ്ങിപ്പോവുന്നു
മയക്കത്തിലെപ്പഴോ,
അതീവമൃദുലം ഒരു കുഞ്ഞു വിരല്‍സ്പര്‍ശം
പാലുമ്മകള്‍ നിലാവിന്‍ ചിരി
പിച്ച വെക്കും പൂപാദങ്ങള്‍.

നേരം പുലരുന്നതറിയുന്നു
നേരം പുലരുന്നതറിയുന്നു

08 ഡിസംബർ 2011

ഞാന്‍/മനുഷ്യന്‍.

ഞാന്‍/മനുഷ്യന്‍.
.......................

കേട്ട കഥകള്‍
കേട്ട കള്ളങ്ങള്‍
മുറിച്ചു കടക്കാത്ത സമുദ്രങ്ങള്‍
കയറി നോക്കാത്ത പര്‍‌വ്വതങ്ങള്‍
കുഴിച്ചു നോക്കാത്ത ഉറവകള്‍.

പ്രകൃതി
...................

കവിതയില്‍ നിന്നും ഒരിക്കല്‍
നദികളും ജലാശയങ്ങളൂം ഒലിച്ചുപോകും.
മരങ്ങള്‍ കട പിഴുത് പറന്ന് പോകും
കാറ്റ് ചുഴികളായി ആകാശത്തേക്ക് മറയും
മരുഭൂമികളെ സമുദ്രം തിന്നു തീര്‍ക്കും.

ഉപമകളും ചമത്കാരങ്ങളും ഇല്ലാത്ത കവിതകള്‍
മനുഷ്യമനസിനെക്കുറിച്ചോര്‍ത്ത് ദുഖിച്ചു കൊണ്ടിരിക്കും.

ചരിത്രം.
..................

അനിശ്ചിതത്വങ്ങളുടെ
ചതുരംഗക്കളിയാണ് ചരിത്രം
ഒന്നുകൂടി കളിച്ചു നോക്കിയാല്‍
മറ്റൊരു കളിയായിപ്പോകാവുന്നവ.
അവിടെ
നേതാക്കന്മാരോ പടയാളികളോ ഇല്ല.
ഉള്ളത്
തൊട്ടു മുന്‍പുള്ള നീക്കത്താല്‍ നയിക്കപ്പെടുന്ന
ഒരുകൂട്ടം കരുക്കള്‍ മാത്രം.

സ്വര്‍ഗ്ഗം.
....................

ആരും കാണുവാനില്ലായെങ്കിലും
അനേക ഋതുക്കളായി
നിന്നിടത്തു നിന്നു തന്നെ നിന്ന്
തളിര്‍ക്കുകയും പൂക്കുകയും
സുഗന്ധം പരത്തുകയും ചെയ്യുന്ന
മരത്തിന്റെ ആത്മാവ്.

14 നവംബർ 2011

എഴുത്ത്

നിനക്കെഴുതാനിരിക്കുന്നു.
ഒറ്റ വാക്കുപോലും എഴുതാനാവാതെ എഴുന്നേല്‍ക്കുന്നു.
ഒന്നും പറയുവാനില്ല.
എന്റെ ജീവിതം എത്ര പരിമിതമാണ്.
ജീവിതം തന്നെയല്ലേ വാക്കുകള്‍..?

ഈ മുറി എത്ര ഇടുങ്ങിയത്
ഈ മുറി എത്ര ഇരുള്‍മൂടിയത്
വാക്കുകള്‍ മിന്നാമിനുങ്ങുകള്‍
അവ എന്നെ ഉപേക്ഷിച്ച് പോയ്കഴിഞ്ഞിരിക്കുന്നു.

നീ ഉറങ്ങിയിട്ടുണ്ടാവും
ജാലകം തുറന്നിട്ടിരിക്കുന്നുവോ...
നിന്റെ നക്ഷത്രങ്ങളെയൊന്നും എന്റെ ആകാശത്തു കാണുന്നില്ലല്ലോ
നീ കണ്ണടച്ചപ്പോള്‍ അവയും കണ്ണടച്ചുവോ..?

ദൈവമിത്ര ക്രൂരനായതെന്ത്..?
എന്താണിത്ര നോവ്,എന്തിനാണിത്ര നോവ്.
ജീവിതം എവിടെയാണ് ഒളിച്ചിരിക്കുന്നത്..?

09 നവംബർ 2011

കുടിയേറ്റക്കാരനായ ഒരു മിഡില്‍ ക്ലാസ് റബ്ബര്‍ മരം

ചെറു ചെടികളുടെ സൂര്യനെയപഹരിക്കും
ചെറുചില്ലകളിലെ കിളിക്കൂടുകളുടയ്ക്കും
ആര്‍ത്തിപെരുക്കും വേരുകളാല്‍
ആര്‍ദ്രതയാവോളം ഊറ്റിക്കുടിക്കും
അകക്കാമ്പില്ലാതെ തടിക്കും,തിമര്‍ക്കും.
എന്റെ മണ്ണേയെന്നു വിലപിക്കും
ചെറുചെടികളെ പരിഹസിക്കും.

മുകളിലേക്ക് മാത്രം നോക്കി ജീവിക്കും
ഋതുക്കളോട് വിരക്തി പൂണ്‍ടും
മഴയോടും കാറ്റിനോടും ശുണ്ഠിയെടുത്തും
പൂക്കളോടും കിളികളോടും കയര്‍ത്തും
ഒറ്റ ശ്രുതിയിലങ്ങനെ നില്‍ക്കും
അതു തന്നെ ജീവിതമെന്ന് ശഠിക്കും.

കൂട്ടരോട് മാത്രം കൂട്ട് കൂടും
ഒരേ അകലത്തില്‍ നിര്‍ത്തും
വലിച്ചാല്‍ വലിയും
വിട്ടാല്‍ ചുരുങ്ങും,ഭയക്കും
ഏത് വേഷവുമെടുത്തണിയും.
കാല്‍കീഴിലാവട്ടെ, കരിയിലക്കൂമ്പാരം
ഇണചേരുന്ന കറുത്ത തേരട്ടകള്‍,
ഇരുട്ടില്‍ ഓരിയിടും കുറക്കന്മാര്‍.
.
.
.
ഓര്‍ക്കുക മരമേ,
ഒടുവിലവര്‍ നിന്നെയും വെട്ടിവീഴ്തും
പ്രപഞ്ച നന്മക്കുതകാത്തതൊക്കെയും
പട്ട് പോകുന്നതിന്‍ മുന്‍പേ വെട്ടിമാറ്റുമെന്നത്
കാല നീതിസാരത്തിന്നുതകുമെങ്കിലും
വാഴ്വിന്‍ ഗര്‍‌വ്വും ഗരിമയും ശമിച്ച്
അന്ത്യയാത്രക്ക് കിടത്തിയ നിന്നെക്കാണുകില്‍
രണ്ട് തുള്ളി കണ്ണീരെന്റെയുള്ളിലുറവിടുന്നു.
റബ്ബറേ,നീയുമൊരു മരമല്ലേ..?

14 ഓഗസ്റ്റ് 2011

സൗഹൃദങ്ങളെ കുറിച്ച് ചില ദുഷ്,പാഴ്,സുരഭില ചിന്തകള്‍

പ്രിയ കൂട്ടുകാരാ,
എന്റേതായുള്ളതൊന്നും നിനക്കും
നിന്റേതായുള്ളതൊന്നും എനിക്കും
അശേഷം വേണമെന്നില്ലാത്ത സ്ഥിതിയ്ക്ക്
നമുക്കിനിയും നല്ല
സുഹൃത്തുക്കളായി തുടരാം.

എന്റെ സമയം
എന്റെ പണം
എന്റെ തൊടിയിലെ ഫലങ്ങള്‍
എന്റെ ചാരു കസേര
വേലി കെട്ടി തിരിച്ച എന്റെ പൂന്തോട്ടത്തിലെ പൂക്കള്‍
ഒന്നും നിനക്കു വേണ്ടാത്ത സ്തിഥിക്ക്,സുഹൃത്തേ
എത്ര കാലം വേണമെങ്കിലും നമുക്കിനിയും
സുഹൃത്തുക്കളായി തുടരാം.

വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍
രണ്ട് ജാതിയില്‍ പിറന്നവരായതിനാലും
വളരുമ്പോള്‍ നമ്മള്‍ അവരെ
ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി
വളര്‍ത്തുമെന്നതിനാലും,സുഹൃത്തേ,
നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.

എന്റെ ഭാര്യയ്ക്ക് എന്നെയും
നിന്റെ ഭാര്യക്കു നിന്നെയും
ഭയങ്കര വിശ്വാസമായതു കൊണ്ട്
നമുക്കിനിയും സുഹൃത്തുക്കളായി തുടരാം.

എന്റെ ശമ്പളവും നിന്റെ ശമ്പളവും
ഏകദേശം തുല്ല്യമായതിനാലും
എന്റെ കാറും നിന്റെ കാറും
പുതിയതായതിനാലും
ഞാന്‍ അവള്‍ക്കു ചുരിദാറു വാങ്ങുമ്പോഴൊക്കെ
നീ അവള്‍ക്ക് സാരി വാങ്ങുമെന്നുള്ളതിനാലും
നമ്മുടെ ഭാര്യമാരും, ഭാവിയില്‍
നല്ല സുഹൃത്തുക്കളായി തുടരുമെന്ന്
നമുക്കാശിക്കാം.

എന്റെ ഉപ്പയും നിന്റെ അച്ചനും
നല്ല മഹിമയുള്ള തറവാട്ടില്‍
പിറന്നവരാകയാലും
പണ്ട് ആനപ്പുറത്ത് കയറിയിന്റെ തഴമ്പ്
ചന്തിയില്‍ ആവിശ്യത്തിലേറെ ഉള്ളതിനാലും
ഇരുവരും നല്ല സുഹൃത്തുക്കളാവാനെ
തരമുള്ളൂ. ആയതിനാല്‍,സുഹൃത്തെ
നമ്മുടെ സൗഹൃദം ഇനിയും വിടര്‍ന്ന് പരിലസിക്കും.

നമ്മള്‍ രണ്ടാളൂം വലതിടത് വിത്യസ്ത
വീക്ഷണമുള്ളവരാകയാല്‍
അഞ്ചഞ്ച് വര്‍ഷം ഇടവിട്ട്,
നമുക്ക് പരസ്പരം സഹായിക്കാമെന്നതിനാല്‍
സുഹൃത്തേ,നമ്മുടെ സൗഹൃദം
വരും കാലങ്ങളിലും വളരുകയേ ഉള്ളൂ
എന്നാണെന്റെ പ്രതീക്ഷ.

പക്ഷെ,എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...

എല്ലാറ്റിനും വേണമൊരു കണക്ക്.
ഉദാഹരണത്തിന്,
എന്റെ പെണ്‍കുഞ്ഞിനെ നീ ലാളിക്കുന്നതിന്
അതല്ല,ആണ്‍ കുഞ്ഞിനെയാണെങ്കിലും
ഒരു പരിധി വേണം.
മറ്റൊന്നും വിചാരിക്കരുത്
അധികം ലാളിച്ചാല്‍ കുട്ടികള്‍
വഷളാവുമെന്ന് നിനക്കും അറിയാവുന്നതാണല്ലോ.

ഞാന്‍ നിന്റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
നീ എന്റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
ഒരു പരിധിയുള്ളത് നല്ലതാണ്.
ഏത് വളിപ്പുകേട്ടാലും തലയറഞ്ഞ് ചിരിക്കല്‍
പണ്ടേ എന്റെ ഭാര്യയുടെ സ്വഭാവമാണെന്ന്
നിനക്കറിയാവുന്നതാണല്ലൊ.

മദ്യപിക്കുമ്പോള്‍ മാത്രം
നീയെന്നെ കെട്ടിപ്പിടിക്കുകയോ
സ്നേഹപൂര്വ്വം ആലിംഗനം ചെയ്യുകയോ
ചെയ്തുകൊള്ളൂ.അല്ലാത്തപ്പോള്‍,
അന്യന്റെ വിയര്‍പ്പ് എനിക്കെന്തു മാത്രം
അസഹ്യമാണെന്ന്
പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളത്
നീ മറന്നു പോകില്ലല്ലോ.

മദ്യപിച്ചു മദ്യപിച്ച് വിവശരാകുന്ന രാത്രികളില്‍
മദ്യപിച്ച് മദ്യപിച്ച് നമ്മള്‍ നിസ്വാര്‍ത്ഥമതികളും
ആദര്‍ശവാദികളും യുക്തിവാദികളുമാകുന്ന വേളകളില്‍,
ഞാനെന്റെ മതത്തെ വിമര്‍ശിച്ചെന്നിരിക്കാം.
പക്ഷെ,അല്ലാത്ത സമയങ്ങളില്‍
പാകിസ്ഥാനെക്കുറിച്ചും എന്‍.ഡി.എഫിനെക്കുറിച്ചും
നീ പറയുന്ന കമന്റുകള്‍
എനിക്കസഹ്യമാണെന്ന് പറഞ്ഞു കൊള്ളട്ടേ.
ഒരു ഹിന്ദു രാജ്യമായ നേപ്പാളിനെ കുറിച്ചൊ
ആര്‍.എസ്.എസിനെ കുറിച്ചോ ഞാന്‍
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ..?
അതാണ് മതസഹിഷ്ണുത മതസഹിഷ്ണുത
എന്നു പറയുന്നത്.അല്ലാതെ പേടി കൊണ്ടല്ല.

ഹാ,എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.
ഇതെന്നും നില നില്‍ക്കുമായിരുന്നെങ്കില്‍.......

13 ജൂൺ 2011

കഴുതകളെക്കുറിച്ച് ചില സംശയങ്ങള്‍.

തെരുവിനൊത്ത നടുക്ക്
ചിന്താവ്യാകുലം തല കുമ്പിട്ട്
അടൂര്‍ സിനിമയിലെ നായകനെപ്പോലെ
എന്താവും അവയിത്ര ഗാഡമായി ആലോചിക്കുന്നത്..?

സത്യത്തില്‍ ഇവറ്റകള്‍ ഈ കരഞ്ഞു തീര്ക്കുന്നത്
നമ്മളാ പറഞ്ഞു പഴകിയ'മറ്റേ' കാര്യം തന്നാണോ...
വൃത്തികേട്ടതും ഭയാനകവുമെന്ന് നമ്മള്‍ വിശ്വസിക്കുന്ന ആ കരച്ചിലുകള്‍ക്ക്,
യോഗക്രിയക്കോ,ശ്വസനക്രിയക്കൊ പ്രാര്‍ത്ഥന ഗീതങ്ങള്‍‍ക്കോ,
ഏത്തമിടലുകള്‍ക്കോ ഇല്ലാത്തത്ര ശമന ശക്തിയെന്നൊ..?

ഒരു വേള,ഈ ഗാഡ ചിന്ത, കവിതകളെക്കുറിച്ചാവുമോ..
കവികളെക്കുറിച്ചും കാഴ്ച്ചക്കാരെക്കുറിച്ചുമാണോ..
എവിടേക്കോടിയാലും പോയിടത്തേക്കു തന്നെ തിരിച്ചു വരുന്ന
വിഷ്ണുമാഷിന്റെ 'പശു'വിനെക്കുറിച്ചാവാമോ
ഒരിടത്തേക്കും ഒരിക്കല്‍ പൊലും ഓടി നോക്കാത്ത തന്നെക്കുറിച്ചു തന്നെയാവുമോ..

സിനിമകളെക്കുറിച്ചാവുമോ..
പണ്ട് തെരുവുകളില്‍ ഇത്ര ചവറുകളില്ലാതിരുന്ന കാലത്ത്
വിശന്നു വലഞ്ഞ് അല‍ഞ്ഞു നടന്ന ഒരുനാള്‍
കീറി അകത്താക്കിയ ആ പഴയ
'ആഗ്രഹാരത്തിലെ കഴുതകളുടെ' സിനിമാ പൊസ്റ്ററിനെക്കുറിച്ചാവുമോ..
അഗ്രഹാരങ്ങളിലോ പള്ളികളിലൊ അകപ്പെട്ടു പോയ കഴുതകളെക്കുറിച്ചോ.

ഒരു പക്ഷെ,ഒരു സിനിമ പിടിക്കുന്നതിനെക്കുറിച്ചാവുമോ.
സിനിമ,ഒരു കഴുതയെ ഓടിച്ചിട്ട് പിടിക്കുന്നതിനെക്കുറിച്ചാകുമോ..
തല തിരിച്ചിടലാണ് ഫാഷന്‍ കാഴ്ച്ചക്കും കവിതക്കുമെന്ന് കഴുതകള്‍ക്കറിയാമോ..
(ഉദാഹരണത്തിന്,പക്ഷികളുടെ ശിഖരങ്ങളില്‍ നിന്നും മരങ്ങള്‍ കൂട്ടം കൂട്ടമായി പറന്നു പോയി എന്നു പറയുമ്പോള്‍ കാഴ്ച്ചയുടെ പല സാധ്യതകള്‍ അവശേഷിപ്പിക്കുന്നുണ്ട്)

പ്രണയത്തെക്കുറിച്ചോ ഒറ്റപ്പെടലിനെക്കുറിച്ചോ ആവുമോ..
തെരുവില്‍ വിളക്കുകാലില്‍ ചുവട്ടില് ‍എല്ലാവരുമുറങ്ങുന്ന രാപാതിരാ നേരം
ഒറ്റയ്ക്കു നിന്നു നനഞ്ഞു തീര്‍ത്ത പനിമഴയുടെ ഓര്‍മ്മയിലാവുമോ.

അനസ്യൂതം തന്നെ കടന്നു പൊകുന്ന മനുഷ്യരെക്കുറിച്ചാവുമോ..
ഇതിലേ കടന്നു പോയതും,
ഇപ്പോള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതായിപ്പോയതുമായ,
ചെറുത്തു നില്പ്പിന്റെ മനുഷ്യ ജാഥകളെക്കുറിച്ചാവുമോ...
ഒരു വേള,മദനിയെക്കുറിച്ചാവുമോ
അട്ടഹാസങ്ങളുടേയും ആക്രോശങ്ങളൂടേയും കാലത്ത് അയാളെ വിശ്വസിച്ചിരുന്നവര്‍
തോണ്ട കീറിയുള്ള ആര്‍ത്തനാദങ്ങളെ ഇപ്പോള്‍ അവിശ്വസിക്കുന്നതിനെക്കുറിച്ചാവുമോ..
മോപ്പസാങ്ങിന്റെ ആ പഴയ കഥയിലെ
വാതു വെച്ച് ദീര്‍ഘകാലം തടവുജീവിതം നയിച്ച,
ഒടുവില്‍ വാതു തുക വേണ്ടെന്നു വെച്ച്
ആഹ്ലാദത്തോടെ നടന്നു പോയ ആ മനുഷ്യനെക്കുറിച്ചാണോ..

ചുമ്മന്നു ചുമന്നു ഒടുവില്‍ വഴിയിലുപേക്ഷിച്ച
ഗൃഹാതുരത്വത്തിന്റെ ഭാണ്ടങ്ങളെക്കുറിച്ചാവുമോ..

ഗാഡചിന്തയുടെ അല്പം ചില ഇടവേളകളില്‍ ഇവ
ഇങ്ങനെ പല്ലിളിക്കുന്നത് എന്തിനാവാം..
പല്ലിളി തന്നെയാണോ അത്..
അതോ,മോണോലിസയുടേതു പോലെ
നമുക്കൊന്നും തിരിച്ചറിയാനാവാത്ത മറ്റെന്തെങ്കിലുമോ..

02 ഒക്‌ടോബർ 2010

കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍

പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഒരു വീടുമായിരുന്നു
ഉപ്പയുടെ ആകെയുള്ള സമ്പാദ്യം.

വീടിന് ചുറ്റും കൊത്തിക്കിളച്ച്
നാലു മൂട് കപ്പ വെച്ചാലോ പാത്തൂ-യെന്ന്
വെറുതേയിരിക്കുന്ന ചില വൈകുന്നേരങ്ങളില്‍
ഉപ്പ ഇടക്കിടെ ആവേശവാനാകും.
(ടിപ്പുവിന്റെ പടയോട്ടം കടന്നു പോയ നാടാണു ഞങ്ങളുടേത്.
പൊട്ടായോ പൊടിയായോ വല്ലതും തടഞ്ഞാലോ എന്നാവും ഉള്ളില്‍.)
ബയ്യാത്ത പണിക്കു പൊയി
ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ-യെന്നു
ഉമ്മയുടെ സ്ഥിരം മറുപടി.
ചരിത്രം പഠിച്ചിട്ടില്ല എന്റെ ഉമ്മ
ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത്
ഉമ്മമാരെയാണെങ്കിലും.

എനിക്കും ആകെയുള്ളത്
പത്ത് സെന്റു നിലവും
ചെത്തിത്തേക്കാത്ത ഈ വീടുമാണ്.
നാലു മൂട് കപ്പ നടണമെന്ന്
എനിക്കുമുണ്ട് തികട്ടി വരുന്ന ഒരാശ.
ഒരു പക്ഷെ,കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍
എനിക്കു കിട്ടുന്നത്
ടിപ്പുവിനും വളരെ കാല്‍ം മുന്‍പ് നടന്ന
പഴയൊരു പടയോട്ട കാലത്തെ,
മണ്‍ മറഞ്ഞു പൊയൊരു
ബുദ്ധപ്രതിമയാണെങ്കിലോ..?

24 ഡിസംബർ 2009

ഡിസംബര്‍.

ഡിസംബര്‍.
തണുപ്പിന്‍ നിറുകയിലൂടെ
പതുക്കെ ചുരം കയറുന്ന ബസ്സ്.

പരസ്പരം കൊരുത്ത്,
ഒരിയ്ക്കലും വേര്‍പെടാനാവാതെ,
റോഡിനിരുപുറവും മുറിഞ്ഞു നീറും
മുളങ്കാടിന്‍ ‍പ്രണയത്തുരുത്തുകള്‍

അരികിലൊരു കൗമാരം.
ഉറക്കത്തില്‍ പോലും,
അടുത്തിരിയ്ക്കുന്ന അന്ന്യനും
ഒരുപാട് ഇടമനുവദിച്ച് ,
ജീവിതത്തെ ഏറ്റവും
ലളിതമാക്കുന്നത്ര സൗമ്യമായ് !

മുന്നിലെ സീറ്റില്‍ നിന്നും
മുഖത്തേയ്ക്കു പാറിവീഴുന്നൊരു
ഏകാന്തമാം മുടിയിഴ.
ആരെയോ കാത്തിരിയ്ക്കുന്ന
സൗഗന്ധമാര്‍ന്നൊരു തുളസി.

അകലെ,ഇരുട്ടില്‍ ,
ചീവീടുകള്‍ക്കുമപ്പുറം,
കറുമ്പനൊരു കാട്ടുചോലയുടെ
തപ്ത നിശ്ശബ്ദമാം ആത്മപ്രവാഹം.
അതിന്നോര്‍മ്മയില്‍,
ഇണങ്ങിയും പിണങ്ങിയും,
കണ്ണീര്‍കവിള്‍ ‍ചാലുപോലൊരു
നാട്ടുകൈത്തോട്,വെളുമ്പി.

മുകളില്‍ നിറഞ്ഞൊഴുകും
ഡിസംബറിന്‍ നക്ഷത്രക്കണ്ണുകള്‍.
നിന്നെമാത്രം നിനച്ച്,
നിലാവിന്‍ നദി.
അതിന്നോളപ്പരപ്പില്‍,
പൊങ്ങിയും താണുമൊഴുകി,
എപ്പഴോ.....ഞാനും,
നിന്റെ നഗരതീരത്തടിഞ്ഞു.

26 സെപ്റ്റംബർ 2009

പോട്ട് മൈര്

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

മദ്രസേലു പോവുമ്പോ മുല്ലാക്ക പറഞ്ഞ്,
താടി സുന്നത്താണ്...ന്ന്,
അപ്പോ,ചൈനക്കാരേക്കളും സുന്നത്ത്
ഞമ്മക്ക് കിട്ടുംല്ല്യേ ഉസ്താദേ...ന്ന് ചോയ്ച്ച്പ്പോ കിട്ടി,
തോടേമ്മലോരു പിച്ച്,പിന്നെ,
ഓറ് തന്നെ നന്നായി ഉയിഞ്ഞും തന്നു.
ഉയിഞ്ഞ കാര്യം ഉപ്പയറിഞ്ഞപ്പോ,
മദ്രസ പോക്കും മുട്ടി.

ഏട്ടാം ക്ലാസില് വെച്ച് ജോസിറ്റ സിസ്റ്ററ് പറഞ്ഞു,
താടിരോമത്തിന് ശാരീരികമായ ചില ആവിശ്യതകളുണ്ടെന്ന്.
പെണ്ണുങ്ങള്‍ക്കീ ശാരീരിക ആവിശ്യമില്ലേന്ന് ചോദിച്ചപ്പോ,
എന്നാ പറയാനാ...ക്ലാസിന്നിറക്കിവിട്ടു.
ജോസിറ്റ സിസ്റ്ററോട് ശാരീരിക ആവിശ്യങ്ങളെക്കൂറിച്ച്
ചോദിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോന്ന്
എട്ടില്‍ തോറ്റ് തോറ്റ് കിടക്കണ ജോസൂട്ടി.

വൈരുദ്ധ്യാതിഷ്ടിത ഭൗതികവാദത്തിന്റെ
പുറം ചട്ട ചൂണ്ടിയാണ് പാര്ട്ടി ക്ലാസില്‍ വെച്ച്
രാമേട്ടനോട് ചോദിച്ചത് താടിയെപ്പറ്റി.
മാര്‍ക്സിനും എന്‍‌ഗല്‍സിനും ലെനിനും ഹോചിമിനും
താടിമീശകളൂണ്ടായിരുന്നു വെന്നും,
മീശ,ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്റെ
ലക്ഷണമാണെന്നും,എല്ലാ സഖാക്കളൂം
സ്റ്റാലിനെപ്പോലെയോ പറ്റിയില്ലെങ്കില്‍,
പിണറായിയെപ്പോലെയെങ്കിലുമോ
മീശവെക്കണമ്മെന്നും....

ഏകേജിയേയും ഇഎമ്മിനേയും
ഓര്‍മ്മവന്നെങ്കിലും ഒന്നും മിണ്ടിയില്ല.
എന്തിനാ വെറുതെ,
ചാനലില്‍ പറഞ്ഞു വെച്ചിരിക്കുന്ന പണി,
അല്പം രോമത്തിന് വേണ്ടി കളഞ്ഞുകുളിക്കുന്നത്..?

വീട്ടിലെത്തീട്ടും എന്തോ ഒരു വിമ്മിഷ്ട്ടം.
ആരും കാണാതെ കൂളിമുറീ കേറി വാതിലടച്ചു.
ഊക്കിലൊന്നലറി....."പോട്ട് മൈര് ".
ഹോ, ചെറിയൊരു സുഖം കിട്ടി.

ഇടക്കിടെ ഇയാളിങ്ങനെ കുളീമുറീല്
പോണതെന്തിനെന്ന് ഈയിടെയായി
ഭാര്യയ്ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്.

19 മേയ് 2009

പെണ്ണേ, മതിയുറങ്ങിയത്..

സമര്‍പ്പണം:ചൂടുപനിപിടിച്ച് പൊള്ളിക്കിടക്കുന്ന നിനക്ക്
....................................

പെണ്ണേ,മതി
ഇനിയെഴുന്നേല്ക്കൂ
എത്ര നാളായിങ്ങനെ പനിച്ചു കിടക്കുന്നു
ഞാനെത്രനേരമിങ്ങനൊറ്റയ്ക്കിരിയ്ക്കും
പുറത്ത് നഗരം തിളച്ചു മറിയുന്നു.

ഉള്ളു പൊള്ളി വിരിയും
മഞ്ഞച്ച ഉഷ്ണപ്പൂവുകളില്‍
നീയിന്നു മറ്റൊരു കണിക്കൊന്ന
പുറംകാഴ്ച്ചകളില്‍
രമിച്ചു കഴയ്ക്കും എന്റെ
ചപലനേത്റങ്ങള്‍ക്കായ്
ഉള്‍ച്ചൂടാല്‍ നീയൊരുക്കും
നോവിന്‍ വിരുന്നോ ഇതും....?

കരുണപൂക്കും കണ്‍തടങ്ങളില്‍
എള്ളിന്‍ പൂവിന്‍ നാസികത്തുമ്പില്‍
പിന്‍കഴുത്തിന്‍ ചുംബനരാശിയില്‍
പെണ്ണേ,
കൈപ്പടം പോലുമെന്തേ
മറച്ച് പിടിയ്ക്കുന്നു
തുറക്കുക
നിറയെ കാണട്ടെ ഞാനിന്ന്
ഇതുവരെക്കാണാതെപോയ കനലുരുക്കങ്ങള്‍.

കാലപ്പഴക്കത്തില്‍ കാണാന്‍ മറന്നവ
കണ്ടുവെന്നാകിലും കണ്ടില്ലെന്നു നടിച്ചവ
കാണാതെ പോകിലും കണ്ടെന്നു ചൊന്നവ
അരുതരുതെന്നു പറയുവാനാശിച്ചവ
കരയരുതേയെന്നു നോവുവാനാശിച്ചവ
ഒറ്റയ്ക്കൊറ്റയ്ക്കിരുന്നു വെന്തവ
പലതും പറയുവാനുണ്ടെന്നു ചൊന്നിട്ട്
ഒന്നും പറയുവാനാവാതെ പരസ്പരം
പലതായിപ്പിഞ്ഞിമുറിഞ്ഞു വേറിട്ടു
പാഴായിപ്പോയ പഴന്തുണിക്കനവുകള്‍
നിറഞ്ഞുതൂകി നിഷ്ഫലമാകും രതി
വിരലുണ്ട് തൊട്ടിലിലുറങ്ങുന്ന ശൂന്യത...

മതിയുറങ്ങിയത്,എഴുന്നേല്ക്കൂ
നമുക്ക് പുറത്തിറങ്ങാം മറക്കാമെല്ലാം
നഗരക്കഴ്ച്ചകളില്‍ മതിമറക്കാം
കാല്‍ചുറ്റിവരിയും കരിനാഗങ്ങളെ
കണ്ടില്ലെന്നു നടിയ്ക്കാം
ആരോ നമുക്കായ് പാടുമാ
ഗാനത്തിനൊപ്പം ചുവടുവെയ്ക്കാം
കെട്ടിപ്പുണരാം പൊട്ടിച്ചിരിയ്ക്കാം
വിയര്‍ക്കാം.എഴുന്നേല്ക്കൂ...
മതിയുറങ്ങിയത്....

01 ഡിസംബർ 2008

ഗൂഗിളീയം

അയലോക്കത്തെ ആരാന്റമ്മ
നാണ്യമ്മയ്ക്ക് ഭ്രാന്ത്.
മൂന്നാം പെഗ്ഗിന്‍ ഐസിടുമ്പോഴാണോര്‍ത്തത്.
പാവം നാണ്യമ്മ...!
ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴറിഞ്ഞു.
സാമ്പത്തിക മാന്ദ്യം.
നാണ്യമ്മേടെ ബയിംഗ് പവ്വര്‍വല്ലാതെ കുറഞ്ഞിരുന്നു.
പോയി കാണാന്‍ പറ്റീല്ല.
ഐ വാസ് സോ ബ്യുസി.

ബംഗാളിലും നാണി എന്നു പേരുള്ള
ചിലര്‍ക്കിടയില്‍ വളരെക്കാലമായി
ഈ പ്രതിഭാസം കാണുന്നുണ്ട് പോലും.
പ്രൂഫ് വേണമെങ്കില്‍ ലിങ്കു തരാമെന്ന്
വേലിയ്ക്കപ്പുറമുള്ള രാവുണ്ണീടെ മെയില്‍.
ഹീ ഇസ് ആള്‍വെയ്സ് അപ്ഡേറ്റട്,
വിജിലെന്റ്.

എന്താണാവോ
ഓള് ഈയിടെയായി
എന്നും വൈകി വരണത്...?
ഗൂഗിള്‍ എര്‍ത്തില്‍ തപ്പീട്ടും തപ്പീട്ടും
ഓളിതോഫീസില്‍ നിന്നും
നേരത്തെ കീഞ്ഞിട്ട്,
ഒടുങ്ങാനക്കൊണ്ട്,
എങ്ങോട്ടാണ് പോണതെന്ന്,
കാണാന്‍ പറ്റണില്ല.
സൂം ചെയ്യുമ്പോ...,
ഒന്നുമങ്ങോ ട്ട് ക്ലിയറാവണില്ല.
അമ്പലമുറ്റത്തെത്തുന്നത് വരെ
ക്ലിയറായി കിട്ടും...
വീണ്ടും സൂമിയാല്‍,
ഒരു ചേരയും മൂര്‍ഖനും
സര്‍പ്പക്കാവില്‍ കൊത്തങ്കല്ല് കളി.ഡാമ്മിറ്റ്...!

മ്മക്കൊരു കാറല്‍ മാര്‍ക്സുണ്ടോ..?
ഐന്‍സ്റ്റീനുണ്ടോ...?
മറഡോണ ണ്ടോ..?
മാര്‍കേസുണ്ടോ...?
ഒരു കുടിയന്‍
‍മുന്നിലെ റോട്ടിലൂടെ
അലറി വിളിച്ച്....

“എല്ലാരൂണ്ട്...!
പെണ്ണുങ്ങളേം കുട്ട്യോളേം നോക്കി വീട്ടിലിരുപ്പാണ്”
ഉപ്പാപ്പ്യേണ്.,
നൊസ്സാണ് മൂപര്‍ക്ക്.
ഇരുപത്തൊന്നില്‍ തിരൂര്‍ന്ന്
കോയമ്പത്തൂര്‍ക്കൊരു
വാഗണ്‍ യാത്രയ്ക്കു ശേഷം,
കാണുന്നതൊക്കേം തമാശേണ്.
ക്രേസി ഓള്‍ഡ് ചാപ്.

സെറ്റീല് കുത്തിരിയ്ക്കുമ്പോ
ചന്തി നോവ്ണ്...തഴമ്പ്.
യു നോ..മൈ ഉപ്പാപ്പ ഹാഡാ ആനെലഫന്റ്.

21 ജൂലൈ 2008

കുണ്ടന്‍

ഹിജഡകളും കൂട്ടിക്കൊടുപ്പുകാരും
സ്ഥിരം പറ്റുകാരായ,
സന്‍സദ് മാര്‍ഗിലെ
ആ പഴയ ചായക്കടയുടെ മൂലയ്ക്ക്,
നാലുകാലുമിളകിപ്പോയ
ആടുന്നൊരു മേശമേല്‍ ചാരി
കുട്ടിനിക്കറുമിട്ട്,
നാണംകുണുങ്ങി,
ഭഗത്സിങ്ങിന്റെ
സ്വന്തം നാട്ടുകാരനായ
ഒരു കുണ്ടന്‍.


ചെക്കനൊരു ചിക്കന്‍ ബിരിയാണിയും
‘ഞമ്മക്കൊരു’ കട്ടന്‍‌ചായയും
ഓര്‍ഡര്‍ ചെയ്ത്,
തുടയില്‍ താളം പിടിച്ച്,
ചിറി നക്കി,
‘മ്മന്റെ’ സ്വന്തം
ബുഷ് സാഹിബ്.

അസലാമു അലൈക്കും,
ബുഷ് സാഹിബേ
അസലാമു അലൈക്കും...!

14 ജൂൺ 2008

സ്നേഹിത

കാമുകന്റെ തലയറുത്ത്
കൊണ്ടുവന്നിട്ടുണ്ടെന്ന് അവള്‍.

കണ്ടപെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും, ഒത്തിരി
ക്ഷമിച്ചതിന് ശേഷമാണിങ്ങനെ
ചെയ്യേണ്ടി വന്നതെന്നും,
കിടപ്പ് മുറിയിലെ ഡ്രസ്സിങ് ടേബിളില്‍
സ്റ്റഫ് ചെയ്തു വെയ്ക്കുമിതെന്നും,
പിന്നെയവന്റെ തുറിച്ച കണ്ണിന്
‘എന്റെ’മാത്രമല്ലേ കാണാനാകൂ എന്നും
പറഞ്ഞ്,അറഞ്ഞ് ചിരിച്ച്...
ഞങ്ങള്‍ കിടപ്പുമുറിയിലേക്ക് നീങ്ങി.

എത്ര ആര്‍ദ്രമായ
ചിരിയാണന്നറിയാമോ അവളുടേത്..?!

30 ഏപ്രിൽ 2008

എന്റെ നസ്രാണിക്ക്

എല്ലാവരും വീട്ടിലേക്ക് പോയ
ഒരു ഓണാവധിക്കാലത്താണ്,
ഹോസ്റ്റലില്‍ തന്നെ കഴിയാം
എന്ന് തീരുമാനിച്ച
ഒരു പകലുച്ചയുടെ
ആരുമില്ലായ്മയിലേക്ക് വെളിപ്പെട്ട്,
ഓരോ നസ്രാണിക്കും
സ്വര്‍ഗ്ഗരാജ്യം അന്വേഷിച്ചു പോകാതെ
തരമില്ലെന്നും,
താന്‍ ഷിമോഗയിലേക്ക് പോവുകയാണന്നും,
അവിടെ അന്‍പതേക്കര്‍ പച്ചപ്പും,
ആവോളം ജലസമൃദ്ധിയും കണ്ടു വെച്ചിട്ടാണു
വന്നിരിക്കുന്നതെന്നും,
നിനക്കെന്റെ മലെഞ്ചെരുവില്‍
ഒരു ഏറുമാടം കെട്ടിത്തരാമെന്നും,
അവിടിരുന്നു അവോളം
പുസ്തകങ്ങള്‍ വായിച്ച് കൂട്ടാമെന്നും
വാക്കുതന്ന്,
എന്റെ ആയുസില്‍ ‍നിന്നും
ഈ ലൊകത്ത് നിന്നും
അവന്‍ അപ്രത്യക്ഷനായത്......


പാതി പണിതീര്‍ത്ത്,
അനാഥമായ,
ഒരു ഏറുമാടം
എന്റെ സ്വപ്നത്തില്‍
‍ഇടക്കിടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്
പിന്നെയും വളരെക്കഴിഞ്ഞാണ്.

11 ഏപ്രിൽ 2008

ദൈവമേ..ഞാനവള്‍ക്കു കാവലാളോ..?

ഇറാഖില്‍,

പട്ടാളക്കാര്‍ പങ്കിട്ടു തിന്നയാ

സാധു മനസിനെ

ഉറക്കത്തില്‍ കണ്ട്

ഞെട്ടിയുണര്‍ന്ന് വിതുമ്പിയ

സ്വന്തം പെണ്ണിനെ,

ആശ്വസിപ്പിച്ച്,

നെഞ്ചിലൂതി തണുപ്പിച്ച്,

ഉമ്മവെച്ചുമ്മവെച്ച്,

ഒരറ്റം മുതല്‍ തിന്നു തുടങ്ങി

ഞാനും.

05 ഏപ്രിൽ 2008

പുരുപുരാണം രണ്ടാംഭാഗം.

എത്ര വിരസമാണ്
എന്റെ ദിനരാത്രങ്ങളെന്നു
നീയറിയുന്നുവോ...?

ചുണ്ടില്‍ നീ ചാലിച്ചു തന്ന
ജീവിതസ്വപ്നങ്ങളാല്‍
‍ഞാണ്‍ വലിച്ചു നിര്‍ത്തിയ
എന്റെ കൌമാരം
എത്ര പെട്ടെന്നാണ്
ലക്ഷ്യരഹിതമയി
തൊടുത്തു പോയത്...?

നിന്റെ വിരലില്‍ തൂങ്ങി
കണ്‍നിറഞ്ഞ് തൂവിയ
പഴയ ഉത്സവരാവുകള്‍
ഇത്ര പൊടുന്നനെ
പുലര്‍ന്നു പോയതെന്ത്...?

എന്റെ നാളും പേരും കുറിച്ച്
നീ ഉയര്‍ത്തി പറത്തിയ പട്ടം
ഏതാസുര വൃക്ഷശിഖരത്തില്‍
തടഞ്ഞാണ് ഗതി മാറിയത്...?

യൌവ്വനാലംകൃത-
വിവര്‍ണ്ണഞൊറികളാല്‍
‍കനം വെച്ച് തൂങ്ങിയിരിക്കുന്നു
എന്റെ ഇഹലോക ജീവിതം,
ചുവന്ന്, പീളകെട്ടി,
നീരുവെച്ചിരിക്കുന്നു
പുതുലോക കാഴ്ച്ചകള്‍,
മുഖലേപനം കൊണ്ട്
മറച്ചു പിടിക്കുന്ന ദുര,
കാമം,ദുര്‍ന്നടത്തകള്‍.
എങ്ങും ശവംനാറി പൂവുകള്‍,
പാത്തും പതുങ്ങിയുമെത്തുന്ന വെറി,
വേറിട്ടു പോയ വിരലുകള്‍,
ചെവിയറുത്ത് വാങ്ങിയ പ്രണയിനി,
വിവര്‍ത്തനം ചെയ്യാനറിയാതെ പോകുന്ന വേദന‍.
മദ്യം തലക്കടിച്ച് വീഴ്ത്തുന്ന രാത്രികള്‍,
ചോണോനുറുമ്പുകള്‍ ‍തിന്നുതീര്‍ക്കുന്ന തലച്ചോറ്,
ചോര കക്കുന്ന പുലര്‍ച്ചകള്‍,
പാതയില്‍ കാത്ത് നില്‍ക്കുന്ന കാലപ്പെരുമ്പാമ്പ്,
ചുറ്റിവരിഞ്ഞ് കൊല്ലുന്ന സൌഹൃദസന്ധ്യകള്‍.
കൊട്ടിയാര്‍ക്കുന്ന പ്രാര്‍ത്ഥനാശാലകള്‍
‍വേദപുസ്തകത്തിലൊളിപ്പിച്ച കൊലക്കത്തി,
ചേതന മരവിച്ച ജീവിത യാത്രകള്‍.

ഉപ്പാ... വയ്യെനിക്കിതൊന്നും,
ഒക്കെയും തിരിച്ചെടുത്തേക്കുക.
ഇങ്കില്‍ കുറുക്കി വിഷം തരിക
കേട്ട കഥകള്‍ ഒക്കെയും ചൊല്ലുക
താരാട്ട് പാടിപ്പതുക്കെപ്പതുക്കെ
കുഞ്ഞു തുടയില്‍ താളം പിടിക്കുക
കണ്ണു പതുക്കെ തിരുമ്മിയടക്കുക
ആ കാനനച്ചോലെയിലെന്നെയുമെതിരേക്കുക
കാവലിനു ഞാനുണ്ടെന്ന് വീണ്ടുമോര്‍മ്മിപ്പിക്കുക
കനലിന്‍ കാതങ്ങള്‍ താണ്ടിയ കാല്‍വിരലുകള്‍
മടിയിലെടുത്തുമ്മവെച്ചാറ്റുക.

തിരിച്ചെടുത്തേക്കുകീ പരിഹാസ്യജീവിതം.

26 ഫെബ്രുവരി 2008

നായീന്റെ മക്കള്‍.

കടലു കടക്കാന്‍
വിസ കിട്ടാത്ത ദുഃഖത്താല്‍
ഒരു നായ,
വെള്ളം കിട്ടാതെ,
നാട്ടിലെ നടുക്കടലില്‍ വീണു ചത്തു.

വിസ കിട്ടി അക്കരപറ്റിയ
മറ്റൊരു നായ,
തികട്ടി വന്ന കൊര
തൊണ്ടയില്‍ കുരുങ്ങി,
മരുഭൂമിയില്‍ കിടന്നു ചത്തു.

കുഞ്ഞിനെ ആശുപത്രിയിലാക്കാന്‍
‍കാശില്ലെന്നു കരഞ്ഞ പെണ്ണിനോട്,
പെങ്ങളെ പെഴപ്പിച്ച അയലോക്കത്തെ സഖാവിനെ
കണ്ണിറുക്കി കാട്ടി കാര്യം സാധിക്കാന്‍
‍ഫോണില്‍ പറഞ്ഞ്,
ഇന്നലെ രാത്രി മറ്റൊരു നായ,
അവന്റെ അക്കോമടേഷനില്‍
‍തൂങ്ങിച്ചത്തു.

കള്ളിലും സ്വയംഭോഗത്തിലും
ആശ്വാസം കിട്ടാതെ
ഭ്രാന്ത് വന്ന
മറ്റൊരു നായക്ക്
ഇമിഗ്രേഷനില്‍ നിന്നും
ലൈഫ് ബാന്‍.

നിന്റമ്മക്കെന്തു പതിനാറടിയന്തിരം..?
നിന്റച്ചനെന്തിനു ഊന്നു വടി..?
നിന്റെ മോനെന്തിനു നിന്റെ ചെറുവിരല്‍..?
നിന്റെ പെണ്ണിനെന്തിനു നിന്‍‌നെഞ്ചിന്‍‌ചൂട്...?

സമര്‍പ്പണം:പന്ത്രണ്ട് വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍
തികച്ചും മൌനിയായി നാട്ടില്‍ തിരിച്ചെത്തിയ അവന്.

22 ഫെബ്രുവരി 2008

പെണ്ണെ,പരിഹസിക്കരുത്....!

പെണ്ണെ,പരിഹസിക്കരുത്.

നിന്നെ വളഞ്ഞ പതിനാറക്ഷൌഹിണി-
പ്പടക്കിടയില്‍ നിന്നും
നിന്റെ മേനി കാത്ത
രജനീകാന്തല്ല ഞാന്‍.


തോള്‍ ചെരിച്ച് നടന്നു വന്ന്‍,
നിന്റെ സ്ത്രൈബിയന്‍ സ്വപ്നങ്ങളില്‍
‍വിരല്‍ തൊട്ട നപുംസകവുമല്ല.


പതിനായിരം കാമബാണങ്ങങ്ങളില്‍ നിന്ന്
സ്വന്തം അരക്കെട്ടു കാത്ത യേശുവുമല്ല..

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.


നിന്റെ ബലികുടീരത്തിനായി
ഇരുപതിനായിരം അടിമകളുടെ
ഇരുപതു വര്‍ഷത്തെ വിയര്‍പ്പ്
ബലികൊടുക്കില്ല ഞാന്‍.


ആരാലും പാകാതെ,
ആരാലും കാക്കാതെ,
കയ്പ്പിന്റെ നിഷ്ഫലവുമായി
അനാഥനായി പിറന്ന,
ഒരു കാഞ്ഞിരമരം മാത്രം.


നിന്റെ പ്രാര്‍ത്ഥനകളാല്‍,
മറ്റൊരു കാലവും ജീവനും
വരമായി ചോദിച്ചു വാങ്ങി,
എന്നെ ഉപേക്ഷിച്ചുപൊയ്കോളുക.