01 ഡിസംബർ 2008

ഗൂഗിളീയം

അയലോക്കത്തെ ആരാന്റമ്മ
നാണ്യമ്മയ്ക്ക് ഭ്രാന്ത്.
മൂന്നാം പെഗ്ഗിന്‍ ഐസിടുമ്പോഴാണോര്‍ത്തത്.
പാവം നാണ്യമ്മ...!
ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോഴറിഞ്ഞു.
സാമ്പത്തിക മാന്ദ്യം.
നാണ്യമ്മേടെ ബയിംഗ് പവ്വര്‍വല്ലാതെ കുറഞ്ഞിരുന്നു.
പോയി കാണാന്‍ പറ്റീല്ല.
ഐ വാസ് സോ ബ്യുസി.

ബംഗാളിലും നാണി എന്നു പേരുള്ള
ചിലര്‍ക്കിടയില്‍ വളരെക്കാലമായി
ഈ പ്രതിഭാസം കാണുന്നുണ്ട് പോലും.
പ്രൂഫ് വേണമെങ്കില്‍ ലിങ്കു തരാമെന്ന്
വേലിയ്ക്കപ്പുറമുള്ള രാവുണ്ണീടെ മെയില്‍.
ഹീ ഇസ് ആള്‍വെയ്സ് അപ്ഡേറ്റട്,
വിജിലെന്റ്.

എന്താണാവോ
ഓള് ഈയിടെയായി
എന്നും വൈകി വരണത്...?
ഗൂഗിള്‍ എര്‍ത്തില്‍ തപ്പീട്ടും തപ്പീട്ടും
ഓളിതോഫീസില്‍ നിന്നും
നേരത്തെ കീഞ്ഞിട്ട്,
ഒടുങ്ങാനക്കൊണ്ട്,
എങ്ങോട്ടാണ് പോണതെന്ന്,
കാണാന്‍ പറ്റണില്ല.
സൂം ചെയ്യുമ്പോ...,
ഒന്നുമങ്ങോ ട്ട് ക്ലിയറാവണില്ല.
അമ്പലമുറ്റത്തെത്തുന്നത് വരെ
ക്ലിയറായി കിട്ടും...
വീണ്ടും സൂമിയാല്‍,
ഒരു ചേരയും മൂര്‍ഖനും
സര്‍പ്പക്കാവില്‍ കൊത്തങ്കല്ല് കളി.ഡാമ്മിറ്റ്...!

മ്മക്കൊരു കാറല്‍ മാര്‍ക്സുണ്ടോ..?
ഐന്‍സ്റ്റീനുണ്ടോ...?
മറഡോണ ണ്ടോ..?
മാര്‍കേസുണ്ടോ...?
ഒരു കുടിയന്‍
‍മുന്നിലെ റോട്ടിലൂടെ
അലറി വിളിച്ച്....

“എല്ലാരൂണ്ട്...!
പെണ്ണുങ്ങളേം കുട്ട്യോളേം നോക്കി വീട്ടിലിരുപ്പാണ്”
ഉപ്പാപ്പ്യേണ്.,
നൊസ്സാണ് മൂപര്‍ക്ക്.
ഇരുപത്തൊന്നില്‍ തിരൂര്‍ന്ന്
കോയമ്പത്തൂര്‍ക്കൊരു
വാഗണ്‍ യാത്രയ്ക്കു ശേഷം,
കാണുന്നതൊക്കേം തമാശേണ്.
ക്രേസി ഓള്‍ഡ് ചാപ്.

സെറ്റീല് കുത്തിരിയ്ക്കുമ്പോ
ചന്തി നോവ്ണ്...തഴമ്പ്.
യു നോ..മൈ ഉപ്പാപ്പ ഹാഡാ ആനെലഫന്റ്.

21 ജൂലൈ 2008

കുണ്ടന്‍

ഹിജഡകളും കൂട്ടിക്കൊടുപ്പുകാരും
സ്ഥിരം പറ്റുകാരായ,
സന്‍സദ് മാര്‍ഗിലെ
ആ പഴയ ചായക്കടയുടെ മൂലയ്ക്ക്,
നാലുകാലുമിളകിപ്പോയ
ആടുന്നൊരു മേശമേല്‍ ചാരി
കുട്ടിനിക്കറുമിട്ട്,
നാണംകുണുങ്ങി,
ഭഗത്സിങ്ങിന്റെ
സ്വന്തം നാട്ടുകാരനായ
ഒരു കുണ്ടന്‍.


ചെക്കനൊരു ചിക്കന്‍ ബിരിയാണിയും
‘ഞമ്മക്കൊരു’ കട്ടന്‍‌ചായയും
ഓര്‍ഡര്‍ ചെയ്ത്,
തുടയില്‍ താളം പിടിച്ച്,
ചിറി നക്കി,
‘മ്മന്റെ’ സ്വന്തം
ബുഷ് സാഹിബ്.

അസലാമു അലൈക്കും,
ബുഷ് സാഹിബേ
അസലാമു അലൈക്കും...!

14 ജൂൺ 2008

സ്നേഹിത

കാമുകന്റെ തലയറുത്ത്
കൊണ്ടുവന്നിട്ടുണ്ടെന്ന് അവള്‍.

കണ്ടപെണ്ണുങ്ങളെയെല്ലാം
തുറിച്ച് നോക്കലാണവന്റെ
പണിയെന്നും, ഒത്തിരി
ക്ഷമിച്ചതിന് ശേഷമാണിങ്ങനെ
ചെയ്യേണ്ടി വന്നതെന്നും,
കിടപ്പ് മുറിയിലെ ഡ്രസ്സിങ് ടേബിളില്‍
സ്റ്റഫ് ചെയ്തു വെയ്ക്കുമിതെന്നും,
പിന്നെയവന്റെ തുറിച്ച കണ്ണിന്
‘എന്റെ’മാത്രമല്ലേ കാണാനാകൂ എന്നും
പറഞ്ഞ്,അറഞ്ഞ് ചിരിച്ച്...
ഞങ്ങള്‍ കിടപ്പുമുറിയിലേക്ക് നീങ്ങി.

എത്ര ആര്‍ദ്രമായ
ചിരിയാണന്നറിയാമോ അവളുടേത്..?!

30 ഏപ്രിൽ 2008

എന്റെ നസ്രാണിക്ക്

എല്ലാവരും വീട്ടിലേക്ക് പോയ
ഒരു ഓണാവധിക്കാലത്താണ്,
ഹോസ്റ്റലില്‍ തന്നെ കഴിയാം
എന്ന് തീരുമാനിച്ച
ഒരു പകലുച്ചയുടെ
ആരുമില്ലായ്മയിലേക്ക് വെളിപ്പെട്ട്,
ഓരോ നസ്രാണിക്കും
സ്വര്‍ഗ്ഗരാജ്യം അന്വേഷിച്ചു പോകാതെ
തരമില്ലെന്നും,
താന്‍ ഷിമോഗയിലേക്ക് പോവുകയാണന്നും,
അവിടെ അന്‍പതേക്കര്‍ പച്ചപ്പും,
ആവോളം ജലസമൃദ്ധിയും കണ്ടു വെച്ചിട്ടാണു
വന്നിരിക്കുന്നതെന്നും,
നിനക്കെന്റെ മലെഞ്ചെരുവില്‍
ഒരു ഏറുമാടം കെട്ടിത്തരാമെന്നും,
അവിടിരുന്നു അവോളം
പുസ്തകങ്ങള്‍ വായിച്ച് കൂട്ടാമെന്നും
വാക്കുതന്ന്,
എന്റെ ആയുസില്‍ ‍നിന്നും
ഈ ലൊകത്ത് നിന്നും
അവന്‍ അപ്രത്യക്ഷനായത്......


പാതി പണിതീര്‍ത്ത്,
അനാഥമായ,
ഒരു ഏറുമാടം
എന്റെ സ്വപ്നത്തില്‍
‍ഇടക്കിടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്
പിന്നെയും വളരെക്കഴിഞ്ഞാണ്.

11 ഏപ്രിൽ 2008

ദൈവമേ..ഞാനവള്‍ക്കു കാവലാളോ..?

ഇറാഖില്‍,

പട്ടാളക്കാര്‍ പങ്കിട്ടു തിന്നയാ

സാധു മനസിനെ

ഉറക്കത്തില്‍ കണ്ട്

ഞെട്ടിയുണര്‍ന്ന് വിതുമ്പിയ

സ്വന്തം പെണ്ണിനെ,

ആശ്വസിപ്പിച്ച്,

നെഞ്ചിലൂതി തണുപ്പിച്ച്,

ഉമ്മവെച്ചുമ്മവെച്ച്,

ഒരറ്റം മുതല്‍ തിന്നു തുടങ്ങി

ഞാനും.

05 ഏപ്രിൽ 2008

പുരുപുരാണം രണ്ടാംഭാഗം.

എത്ര വിരസമാണ്
എന്റെ ദിനരാത്രങ്ങളെന്നു
നീയറിയുന്നുവോ...?

ചുണ്ടില്‍ നീ ചാലിച്ചു തന്ന
ജീവിതസ്വപ്നങ്ങളാല്‍
‍ഞാണ്‍ വലിച്ചു നിര്‍ത്തിയ
എന്റെ കൌമാരം
എത്ര പെട്ടെന്നാണ്
ലക്ഷ്യരഹിതമയി
തൊടുത്തു പോയത്...?

നിന്റെ വിരലില്‍ തൂങ്ങി
കണ്‍നിറഞ്ഞ് തൂവിയ
പഴയ ഉത്സവരാവുകള്‍
ഇത്ര പൊടുന്നനെ
പുലര്‍ന്നു പോയതെന്ത്...?

എന്റെ നാളും പേരും കുറിച്ച്
നീ ഉയര്‍ത്തി പറത്തിയ പട്ടം
ഏതാസുര വൃക്ഷശിഖരത്തില്‍
തടഞ്ഞാണ് ഗതി മാറിയത്...?

യൌവ്വനാലംകൃത-
വിവര്‍ണ്ണഞൊറികളാല്‍
‍കനം വെച്ച് തൂങ്ങിയിരിക്കുന്നു
എന്റെ ഇഹലോക ജീവിതം,
ചുവന്ന്, പീളകെട്ടി,
നീരുവെച്ചിരിക്കുന്നു
പുതുലോക കാഴ്ച്ചകള്‍,
മുഖലേപനം കൊണ്ട്
മറച്ചു പിടിക്കുന്ന ദുര,
കാമം,ദുര്‍ന്നടത്തകള്‍.
എങ്ങും ശവംനാറി പൂവുകള്‍,
പാത്തും പതുങ്ങിയുമെത്തുന്ന വെറി,
വേറിട്ടു പോയ വിരലുകള്‍,
ചെവിയറുത്ത് വാങ്ങിയ പ്രണയിനി,
വിവര്‍ത്തനം ചെയ്യാനറിയാതെ പോകുന്ന വേദന‍.
മദ്യം തലക്കടിച്ച് വീഴ്ത്തുന്ന രാത്രികള്‍,
ചോണോനുറുമ്പുകള്‍ ‍തിന്നുതീര്‍ക്കുന്ന തലച്ചോറ്,
ചോര കക്കുന്ന പുലര്‍ച്ചകള്‍,
പാതയില്‍ കാത്ത് നില്‍ക്കുന്ന കാലപ്പെരുമ്പാമ്പ്,
ചുറ്റിവരിഞ്ഞ് കൊല്ലുന്ന സൌഹൃദസന്ധ്യകള്‍.
കൊട്ടിയാര്‍ക്കുന്ന പ്രാര്‍ത്ഥനാശാലകള്‍
‍വേദപുസ്തകത്തിലൊളിപ്പിച്ച കൊലക്കത്തി,
ചേതന മരവിച്ച ജീവിത യാത്രകള്‍.

ഉപ്പാ... വയ്യെനിക്കിതൊന്നും,
ഒക്കെയും തിരിച്ചെടുത്തേക്കുക.
ഇങ്കില്‍ കുറുക്കി വിഷം തരിക
കേട്ട കഥകള്‍ ഒക്കെയും ചൊല്ലുക
താരാട്ട് പാടിപ്പതുക്കെപ്പതുക്കെ
കുഞ്ഞു തുടയില്‍ താളം പിടിക്കുക
കണ്ണു പതുക്കെ തിരുമ്മിയടക്കുക
ആ കാനനച്ചോലെയിലെന്നെയുമെതിരേക്കുക
കാവലിനു ഞാനുണ്ടെന്ന് വീണ്ടുമോര്‍മ്മിപ്പിക്കുക
കനലിന്‍ കാതങ്ങള്‍ താണ്ടിയ കാല്‍വിരലുകള്‍
മടിയിലെടുത്തുമ്മവെച്ചാറ്റുക.

തിരിച്ചെടുത്തേക്കുകീ പരിഹാസ്യജീവിതം.

26 ഫെബ്രുവരി 2008

നായീന്റെ മക്കള്‍.

കടലു കടക്കാന്‍
വിസ കിട്ടാത്ത ദുഃഖത്താല്‍
ഒരു നായ,
വെള്ളം കിട്ടാതെ,
നാട്ടിലെ നടുക്കടലില്‍ വീണു ചത്തു.

വിസ കിട്ടി അക്കരപറ്റിയ
മറ്റൊരു നായ,
തികട്ടി വന്ന കൊര
തൊണ്ടയില്‍ കുരുങ്ങി,
മരുഭൂമിയില്‍ കിടന്നു ചത്തു.

കുഞ്ഞിനെ ആശുപത്രിയിലാക്കാന്‍
‍കാശില്ലെന്നു കരഞ്ഞ പെണ്ണിനോട്,
പെങ്ങളെ പെഴപ്പിച്ച അയലോക്കത്തെ സഖാവിനെ
കണ്ണിറുക്കി കാട്ടി കാര്യം സാധിക്കാന്‍
‍ഫോണില്‍ പറഞ്ഞ്,
ഇന്നലെ രാത്രി മറ്റൊരു നായ,
അവന്റെ അക്കോമടേഷനില്‍
‍തൂങ്ങിച്ചത്തു.

കള്ളിലും സ്വയംഭോഗത്തിലും
ആശ്വാസം കിട്ടാതെ
ഭ്രാന്ത് വന്ന
മറ്റൊരു നായക്ക്
ഇമിഗ്രേഷനില്‍ നിന്നും
ലൈഫ് ബാന്‍.

നിന്റമ്മക്കെന്തു പതിനാറടിയന്തിരം..?
നിന്റച്ചനെന്തിനു ഊന്നു വടി..?
നിന്റെ മോനെന്തിനു നിന്റെ ചെറുവിരല്‍..?
നിന്റെ പെണ്ണിനെന്തിനു നിന്‍‌നെഞ്ചിന്‍‌ചൂട്...?

സമര്‍പ്പണം:പന്ത്രണ്ട് വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍
തികച്ചും മൌനിയായി നാട്ടില്‍ തിരിച്ചെത്തിയ അവന്.

22 ഫെബ്രുവരി 2008

പെണ്ണെ,പരിഹസിക്കരുത്....!

പെണ്ണെ,പരിഹസിക്കരുത്.

നിന്നെ വളഞ്ഞ പതിനാറക്ഷൌഹിണി-
പ്പടക്കിടയില്‍ നിന്നും
നിന്റെ മേനി കാത്ത
രജനീകാന്തല്ല ഞാന്‍.


തോള്‍ ചെരിച്ച് നടന്നു വന്ന്‍,
നിന്റെ സ്ത്രൈബിയന്‍ സ്വപ്നങ്ങളില്‍
‍വിരല്‍ തൊട്ട നപുംസകവുമല്ല.


പതിനായിരം കാമബാണങ്ങങ്ങളില്‍ നിന്ന്
സ്വന്തം അരക്കെട്ടു കാത്ത യേശുവുമല്ല..

തുണിയഴിച്ചു തീരുന്നതുവരെ
വെളിപ്പെടാന്‍ കാത്തു നിന്ന്,
കുരുക്ഷേത്രത്തിനു കോപ്പുകൂട്ടിയ
കൃഷ്ണനുമല്ല.


നിന്റെ ബലികുടീരത്തിനായി
ഇരുപതിനായിരം അടിമകളുടെ
ഇരുപതു വര്‍ഷത്തെ വിയര്‍പ്പ്
ബലികൊടുക്കില്ല ഞാന്‍.


ആരാലും പാകാതെ,
ആരാലും കാക്കാതെ,
കയ്പ്പിന്റെ നിഷ്ഫലവുമായി
അനാഥനായി പിറന്ന,
ഒരു കാഞ്ഞിരമരം മാത്രം.


നിന്റെ പ്രാര്‍ത്ഥനകളാല്‍,
മറ്റൊരു കാലവും ജീവനും
വരമായി ചോദിച്ചു വാങ്ങി,
എന്നെ ഉപേക്ഷിച്ചുപൊയ്കോളുക.

17 ജനുവരി 2008

അകാല്‍‌പനികം

ബിംബപ്പണി ചെയ്ത് ചെയ്തു
മടുത്തെന്ന് പറഞ്ഞ്
ഒരു നക്ഷത്രം ഇന്നു രാവിലെ
കവിതയില്‍ നിന്നും ഇറങ്ങിപ്പോയി.
കൂലി കൂട്ടിക്കൊടുത്താല്‍
‍വീണ്ടും വരുമായിരുക്കുമെന്ന്
കണവന്‍ തെങ്ങുകേറ്റക്കാരന്‍
പൂര്‍ണ്ണചന്ദ്രന്‍.


കരയെ ഇത്രയ്ക്കങ്ങ്
ആഞ്ഞു പുല്‍കാന്‍
‍ഞാന്‍ കാശൊന്നും
മുന്‍‌കൂറായി വാങ്ങിയില്ലല്ലോ
എന്ന് കടല്‍.
കടലിനു മെനോപാസടുത്തെന്ന്
തീരത്ത് എന്തോ കൊത്തിപ്പറിക്കുന്ന
കാക്ക.


കാട്ടാറിന്
പാദസരം വാങ്ങിയത്
മുക്കിന്റേതായിരുന്നെന്ന്
കള്ളു കൂടിച്ച് കുടിച്ച് മരിച്ച
ഒരു കവി.
ഞാനൊന്നുമറിഞ്ഞില്ലേ എന്ന്
അമ്മ കാട്.(കാടേ...കറുത്ത കാടേ..)


നൃത്തത്തിനിടയില്‍
‍അറിയാതഴിഞ്ഞ് വീണ
രാധയൂടെ കാല്‍ചിലങ്ക,
വിറ്റ് പുട്ടടിച്ചെന്ന്
കൃഷ്ണനോട് രഹസ്യമായി ഞാന്‍.
എത്ര കിട്ടി എന്ന്
ചിരിച്ചു കൊണ്ട് അവന്‍.

15 ജനുവരി 2008

ദോശ ചുടുന്നത്...പ്രണയകവിത..!

മംഗളവും മനോരമയും സമാസമം.
നെരൂദയോ,
അതില്ലെങ്കില്‍ ചുള്ളിക്കാടോ
പാകത്തിന്.
ചങ്ങമ്പുഴ അര ട്ടീ സ്പൂണ്‍.
ഇവയെല്ലാം ചേര്‍ത്ത്
ഉടലിന്റെ രാപ്പനിപ്പാത്രത്തില്‍
നന്നായി കുഴച്ചെടുക്കണം.


കുഴക്കുമ്പോള്‍,
‘അറിയുന്നു രാധികേ,
നിന്നെ ഞാനിന്നെന്റെ
നിറവാര്‍ന്നൊരോര്‍മ്മതന്‍’
എന്ന അയ്യപ്പപ്പണിക്കര്‍ കവിത
മൂളിക്കൊണ്ടിരിക്കണം.
നന്നായി കുഴഞ്ഞ് കിട്ടും.


എരുവല്‍‌‌പം കൂടുതല്‍
വേണ്ടവര്‍ക്ക്
അല്പം സാറാ ജോസഫ്
ചേര്‍ക്കുന്നതില്‍ തെറ്റില്ല.


ഇനി വേണ്ടത്
ദോശ ചുടാന്‍
നന്നായി പൊള്ളിയ
ഒരു കല്ലാണ്.
സ്വൊയം പൊള്ളിയതോ
ആരെങ്കിലും പൊള്ളിച്ചതോ
ആവട്ടെ. സാരമില്ല.


കല്ലു കിട്ടിയാല്‍
പിന്നെ താമസിക്കരുത്.
ആദ്യത്തെ ഒഴിക്കലില്‍ തന്നെ
ഒരു ശീല്‍കാരമുണ്ടാകും
പേടിക്കരുത്.
പേടിയുള്ളവര്‍
ഒരുകാലത്തുംദോശ ചുടില്ല.


ചൂടു പിടിച്ചു വരുമ്പോള്‍
മറിച്ചിടണം.
അടി മുതല്‍ മുടി വരെ
വേവണ്ടേ...?


നന്നായി വെന്തെന്ന്
ബോധ്യമായാല്‍
പിന്നെ,കൈ കൊണ്ട്
തൊടരുത്.
വിരല് പൊള്ളും.

വെന്ത ദോശകള്‍
ഒരു പാത്രത്തില്‍
അടച്ചു വെക്കാം.
ഓര്‍ക്കുക.
അടച്ചു തന്നെ വെക്കണം.
ഇല്ലെങ്കില്‍ അജിത കേറി നക്കും.

സമര്‍പ്പണം:ഇനിയും പ്രണയ കവിതകള്‍
കാച്ചുന്ന യുവാക്കള്‍ക്കും വയോവൃദ്ധര്‍ക്കും.

04 ജനുവരി 2008

നിന്റെ ചുംബനത്തിനപ്പുറം കരഞ്ഞു പോയത്....

ആരോടും

വെറുപ്പില്ലാത്തതിനാലാവണം

നിന്നെ മാത്രമായി

സ്നേഹിക്കാന്‍

കഴിയാതെ പോയത്.



അപരിചതരുടെയും

അടുപ്പമില്ലാത്തവരുടെയും

വിയര്‍പ്പിന്റെ ഗന്ധം

ഇഷ്ട്മില്ലാത്തതിനാലവണം

ജീവിതം മുഴുവന്

‍വിയര്‍ത്തു തീര്‍ക്കുന്നത്.


പൂക്കളും പുഴയും

മോഹിക്കാത്തതിനാലാവണം

ജീവിതം കൊണ്ടവാറെ

മരുഭൂമി കാണേണ്ടിവന്നത്.


കാഞ്ഞിരം പോലെ ബാല്യം

കയ്ച്ചതിനാലാവണം

കൈയ്യിലൊരു

താരാട്ട് പോലുമില്ലാത്തത്.


പൂര്‍വ്വജന്മത്തിലൊന്നും

പ്രണയമില്ലാഞ്ഞതിനാലാവണം

എല്ലാ പ്രണയകവിതകളും

അശ്ലീലമായിത്തോന്നുന്നത്.


കരയില്ലെന്നും കാലുപിടിക്കില്ലെന്നും

തോന്നിയതിനാലാവണം

എല്ലാ ദൈവങ്ങളും

വെറുത്തു പോയത്.


കനലില്‍ കാല്‍ ചവുട്ടി

നില്‍ക്കുന്നതിനാലാവണം

ശ്വാസകോശം പുകഞ്ഞ്

തീരുന്നതറിയാതെ പോകുന്നത്.


ഓര്‍ത്തു വേവുന്ന പലതും ഒറ്റയടിക്കു

കുത്തിയൊലിച്ചു പോന്നതിനാലാവണം

നിന്റെ ചുംബനത്തിനപ്പുറം

ഞാന്‍ കരഞ്ഞു പോയത്.